ശ്രീറാം വെങ്കിട്ടരാമന് 'വനവാസം', തിരുവനന്തപുരം, കാസർകോഡ്, വയനാട് കളക്ടർമാർക്ക് മാറ്റം; IAS തലപ്പത്ത് വൻ അഴിച്ചുപണി

#ന്യൂസ് ഡെസ്ക്
കേരളാ സെക്രട്ടേറിയേറ്റ് - പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കേരളാ സെക്രട്ടേറിയേറ്റ് - പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ വൻ അഴിച്ചുപണി. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കാണ് പുതിയ നിയമനങ്ങളും അധിക ചുമതലകളും നൽകിയിരിക്കുന്നത്.

വിവാദ ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കാർഷിക വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. സ്‌നേഹിൽ കുമാർ സിങ്ങിനെ വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മിഷണർ ശ്രീധന്യാ സുരേഷിനെ കാസർകോഡ് ജില്ലാ കളക്ടറായി നിയമിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്‌പെഷ്യൽ കമ്മീഷണറായി നിയമിച്ചു. ലോട്ടറി ഡയറക്ടർ അഞ്ജു കെ.എസ്. ആണ് തിരുവനന്തപുരത്തിന്റെ പുതിയ ജില്ലാ കളക്ടർ. ഫിഷറീസ് വകുപ്പ് ഡയറക്ടറായിരുന്ന വി. ചെൽസാസിനിയെ വയനാട് ജില്ലാ കളക്ടറായും നിയമിച്ചു. 

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി സിഇഒയുടെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. രേണു രാജിനെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി. സ്ഥാനത്തുനിന്ന് നീക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടറായി അരുൺ കെ. വിജയൻ, സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ. ഇമ്പശേഖരൻ, ഭക്ഷ്യസുരക്ഷാ കമ്മീഷണറായി അനു എസ്. നായർ, കാർഷിക വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ, സിവിൽ സപ്ലൈസ് ഡയറക്ടറായി ഡോ. കെ. ഹരികുമാർ, പിആർഡി ഡയറക്ടറായി സബിൻ സമീദ്, കില ഡയറക്ടറായി ശിഖാ സുരേന്ദ്രൻ, ശുചിത്വ മിഷൻ ഡയറക്ടറായി ഡി. ധർമ്മലശ്രീ എന്നിവരേയും നിയമിച്ചു.

Content Highlights: The Kerala government announced a major IAS reshuffle, transferring controversial officer Sriram Venkitaraman to the Forestry department and appointing new District Collectors in Thiruvananthapuram and Kasaragod.