സർക്കാരിന് വൻതിരിച്ചടി; ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമിയിൽ ഉടമസ്ഥാവകാശമില്ല, ഹർജി തള്ളി

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി. സർക്കാറിന്റെ ഹർജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ സ്ഥലമല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിനെതിരേ സർക്കാൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഇത്തരത്തിൽ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2,263 ഏക്കർ സ്ഥലത്തിന്റെ കാര്യത്തിൽ ഈ വിധി ഏറെ നിർണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിൾ ട്രസ്റ്റിൽനിന്നു സർക്കാർ ഈ സ്ഥലം വാങ്ങുകയോ അല്ലെങ്കിൽ ട്രസ്റ്റ് വിട്ടുനൽകുകയോ ചെയ്യേണ്ടിവരും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ സ്ഥലം. 1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ സ്ഥലം സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.
നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനാണ്. അവരുടെ മുൻഗാമികളായ ഹാരിസൺ നിയമവിരുദ്ധമായി ഭൂമി അയനയ്ക്ക് വിറ്റെന്നും ഭൂമി സർക്കാരിന്റെയാണെന്നുമാണ് റവന്യൂ വകുപ്പ് വാദം. 2263 ഏക്കർ ഭൂമിക്ക് എല്ലാ രേഖകളും കൈവശമുണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
Content Highlights: huge setback for kerala government in cheruvally estate case