വഴിയടച്ച് പാർട്ടി പരിപാടി: എം.വി ഗോവിന്ദനും ബിനോയ് വിശ്വവും ഷിയാസും അടക്കമുള്ള നേതാക്കൾ ഹാജരാകണം

വഞ്ചിയൂരിൽ സി.പി.എം സമ്മേളനത്തിനായി റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ | ഫോട്ടോ: മാതൃഭൂമി (ഫയല്‍ ഫോട്ടോ)
വഞ്ചിയൂരിൽ സി.പി.എം സമ്മേളനത്തിനായി റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ | ഫോട്ടോ: മാതൃഭൂമി (ഫയല്‍ ഫോട്ടോ)

കൊച്ചി: റോഡ് കെട്ടിയടച്ച് പാര്‍ട്ടി സമ്മേളനം നടത്തിയ സംഭവങ്ങളില്‍ രാഷ്ട്രീയ നേതാക്കളോട് ഹാജരാവാനാവശ്യപ്പെട്ട് ഹൈക്കോടതി. വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടു. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വിവിധ സംഭവങ്ങള്‍ പരിഗണിച്ചാണ്‌ കോടതിയുടെ നിര്‍ദേശം.

സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് പുറമേ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയോടും കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ് എന്നിവരോടും കോടതിയില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

സി.പി.എം. നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, വി. പ്രശാന്ത് എം.എല്‍.എ. എന്നിവരോടും ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ക്കും ഹാജരാവാന്‍ നോട്ടീസ് നല്‍കും. ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ പരിപാടിയെ തുടര്‍ന്നാണ് സി.പി.ഐ. നേതാക്കള്‍ക്കെതിരായ നടപടി. സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയോട് നേരിട്ട് ഹാജരായി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.

Content Highlights: High Court summons party leaders for organizing political events causing road blockades