ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിലെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി; പായ്ക്ക് ചെയ്തുവെച്ചത് തിരിച്ചേൽപ്പിക്കണം

കൊച്ചി: ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിൽ നടത്തുന്ന നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി. വിൽപനയ്ക്ക് പായ്ക്ക് ചെയ്തുവെച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തി, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ്യ് വാങ്ങുന്നത് കോടതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ആടിയതിന് ശേഷമുള്ള നെയ്യ് 100 രൂപയ്ക്ക് മേല്‍ശാന്തിമാരുടെയും മറ്റും മുറികളില്‍ വില്‍ക്കുന്നിനേക്കുറിച്ച് സ്‌പെഷല്‍ കമ്മിഷണറാണ് കോടതിയെ അറിയിച്ചത്. ആടിയ നെയ്യുടെ വില്‍പന ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്. ഇതുകൂടാതെയാണ് മേല്‍ശാന്തിമാരുടെയും ഉള്‍ക്കഴകങ്ങളുടെയും മുറികളില്‍ നെയ്യ് വിറ്റുവന്നിരുന്നത്. ഇതിനെതിരേയാണ് കോടതിയുടെ നടപടി. ഇവരുടെ പക്കലുണ്ടായിരുന്ന പായ്ക്ക് ചെയ്ത മുഴുവന്‍ നെയ്യും തിരിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
ശബരിമലയില്‍ നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. എന്നാല്‍, ഈ ടിക്കറ്റ് കൂടാതെ പലയിടത്തും ശാന്തിമാരും മറ്റും ഭക്തരില്‍നിന്ന് നെയ്യ് വാങ്ങി അഭിഷേകം ചെയ്ത് കൊടുക്കുന്നുണ്ട്. ഇതിലും കോടതി ഇടപെലുണ്ടായി. തന്ത്രി, മേല്‍ശാന്തി, ഉള്‍ക്കഴകം തുടങ്ങിയവരുടെ മുറികളിലും മറ്റും ഭക്തരില്‍നിന്ന് നെയ്യഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഇങ്ങനെ വാങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. കൃത്യമായി ടിക്കറ്റ് എടുത്തതിന് ശേഷമേ നെയ്യ് അഭിഷേകം നടത്താന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു.
Content Highlights: high court bans selling of ghee used for abhishekam in sabarimala at rooms of melsanthi and others