കനത്ത മഴയിൽ വ്യാപക നാശനഷ്ടം; തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ

കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ
കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ

കോഴിക്കോട്: സംസ്ഥാനത്തു പെയ്ത വ്യാപകമായ മഴയില്‍ കനത്ത നാശനഷ്ടം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ ചിലയിടത്ത് വലിയ വെള്ളക്കെട്ടുണ്ടായി.

കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനടുത്ത് മത്സ്യബന്ധനത്തിനുപോയി തിരിച്ചുവരികയായിരുന്ന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ (65) ആണ് മരിച്ചത്. കടല്‍ പെട്ടെന്ന് ക്ഷുഭിതമായപ്പോള്‍ തോണി തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ കോതി അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഫിറോസ് എന്നയാളുടെ ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു. 

കോഴിക്കോട് ചെക്യാട് കൊയമ്പ്രം പാലം പരിസരത്ത് ഇടിമിന്നലില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. തുണ്ടിയില്‍ ശ്രീധരന്‍, ശാന്ത എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ഇരുവീടുകളുടെയും ഇലക്ട്രിക്, വയറിങ്ങുകള്‍ കത്തിനശിച്ചു. വീടിന്റെ അടുക്കളയിലെ ടൈലുകള്‍ക്കും കിണറിന്റ ആള്‍മറയ്ക്കും വീടിന്റെ തറയ്ക്കും കേടുപാട് സംഭവിച്ചു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചനിലയിൽ

കോട്ടൂളി കെ.ടി. റോഡില്‍ കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. കടാംകുന്നത്ത് സദാനന്ദന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. രാവിലെ 9.45-ഓടെയാണ് അപകടം. തൊട്ടടുത്തുള്ള കടാംകുന്നത്ത് വത്സലയുടെ വീടിനു മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. വീടിനു ഭാഗികമായി കേടുപാട് സംഭവിച്ചു. മൂന്നുവര്‍ഷംമുമ്പ് കെട്ടിയ മതിലാണ് തകര്‍ന്നുവീണത്. ആളപായമില്ല.

കണ്ണൂര്‍ കുറുവയില്‍ രണ്ട് വീടുകളിലേയ്ക്ക് മതില്‍ ഇടിഞ്ഞുവീണു. ഉഷാജ്, ജാസ്മിന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. രാവിലെയായിരുന്നു അപകടം.

Content Highlights: heavy rain kerala one dead in kozhikode