പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

#ന്യൂസ് ഡെസ്ക്
പഴയത്ത് സതീശന്‍ നമ്പൂതിരി
പഴയത്ത് സതീശന്‍ നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത് മന സതീശൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31 വരെയാണ് കാലാവധി. രണ്ടാംതവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഇടക്കാലത്ത് മറ്റൊരു മേൽശാന്തിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായപ്പോൾ താത്കാലിക ചുമതലയും വഹിച്ചിരുന്നു.

പഴയത്ത് ഇട്ടിരവി നമ്പൂതിരിയുടേയും ഓതിയ്ക്കൻ കുടുംബം തന്നെയായ ഗുരുവായൂർ പൊട്ടക്കുഴി ഇല്ലത്ത് ശാന്ത അന്തർജനത്തിന്റെ മകനാണ് 58-കാരനായ സതീശൻ നമ്പൂതിരി. 42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജ നിർവഹിച്ചുവരുന്നുണ്ട്. ഗണിതശാസ്ത്ര ബിരുദധാരിയാണ്. ഭാര്യ: ഒറ്റപ്പാലം മേച്ചേരി മന ഷീജ അന്തർജനം.
ബെംഗളൂരുവിൽ ആയുർവേദ ഡോക്ടറായ ശ്രീരഞ്ജിനിയും ചെന്നൈയിൽ സോഫ്റ്റ്വെയർ എൻജിനീയർ ശ്രീവിദ്യയുമാണ് മക്കൾ. മരുമകൻ: വിഷ്ണു (സോഫ്റ്റ്വെയർ എൻജിനീയർ, ബെംഗളൂരു).

വ്യാഴാഴ്ച ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നമസ്കാരമണ്ഡപത്തിൽ 43 പേരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് സതീശൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എം. നാരായണൻ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.