കടയ്ക്കാവൂരിൽ ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണശാല പൂട്ടിച്ചു, 12 പേർ ആശുപത്രിയിൽ

കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുംഭാഗത്ത് പ്രവർത്തിക്കുന്ന ‘സിഗ്നേച്ചർ ഡിഷ്’ എന്ന സ്ഥാപനത്തിൽനിന്നു ഷവർമ, ഷവായി കഴിച്ചവർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച ഇവിടെനിന്നു ഭക്ഷണം വാങ്ങി കഴിച്ചവരാണ് വയറിളക്കം, ഛർദി, തലകറക്കം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. നിലവിൽ 12 പേർ ചികിത്സയിലാണ്.
കടയ്ക്കാവൂർ നിവാസികളായ ഗിരീഷ്, ദീപ, ഹരിതകർമസേനാംഗം ശുഭ, സ്നേഹ, സംഗീത്, ആയാന്റവിള സ്വദേശികളായ പ്രിയറാണി, രത്നമ്മ, ബിജു, മണി, ആറ് വയസ്സുകാരി ദക്ഷിണ എന്നിവർക്കും അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഗിരീശൻ, ഉദയകുമാർ, നിരുപമ, ഗ്രീഷ്മ, ഗൗരി നന്ദ, ഗൗതം കൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ, ഭാര്യ മിന്നു, മക്കളായ സെയിൽ, ആമി, അമ്മ ലാലി എന്നിവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥലത്തെത്തി ഭക്ഷണശാല പൂട്ടിച്ചു. മതിയായ രേഖകളില്ലാതെയാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നത്.
Content Highlights: Food poisoning outbreak linked to 'Signature Dish' restaurant in Kadakkavoor., 12 individuals affected with symptoms including vomiting, diarrhea, and dizziness., Victims are currently undergoing treatment at Chirayinkeezhu Taluk Hospital., Authorities shut down the restaurant for operating without valid licenses., Official complaints filed with the Kadakkavoor Panchayat and local police.