പരാതിക്കാരി പറയുന്നത് പച്ചക്കള്ളം, ഇത് രാഷ്ട്രീയ ഗൂഢാലോചന - ആരോപണം നിഷേധിച്ച് ഫെനി നൈനാന്‍

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ (ഫയൽചിത്രം) | ഫെനി നൈനാൻ (Image credit: MBTV Screengrab)
രാഹുൽ മാങ്കൂട്ടത്തിൽ (ഫയൽചിത്രം) | ഫെനി നൈനാൻ (Image credit: MBTV Screengrab)

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയര്‍ന്നിട്ടുള്ള ലൈംഗീകാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫെനി നൈനാന്‍. രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഫെനി നൈനാനൊപ്പമാണ് അയാള്‍ തന്നെ കാണാന്‍ എത്തിയത് എന്നും പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫെനി നൈനാല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും ഇത്തരം ആരോപണങ്ങള്‍ വരുമെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത്രയും ക്രൂരമായ രീതിയില്‍ അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഫെനി നൈനാന്‍ പറഞ്ഞു. 'പരാതിക്കാരിയെ അറിയില്ല. പക്ഷേ, ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് എനിക്ക് പരിപൂര്‍ണമായ ബോധ്യമുണ്ട്. പരാതിയില്‍ എഴുതിപിടിപ്പിച്ചിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്.' ഫെനി പറഞ്ഞു.

'എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാന്‍ മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതിനുമുമ്പും പലവിധമായ ആരോപണങ്ങള്‍ എന്റെ പേരില്‍ എഴുതി മാധ്യമങ്ങളിലൂടെയും മറ്റും അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ക്ക് ശേഷം ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ?' ഫെനി ചോദിച്ചു.

'തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിപരമായി ആക്രമിക്കുന്ന രീതി കഴിഞ്ഞ കാലത്തും ഇത്തരം ആളുകളില്‍നിന്നും ഉണ്ടായിട്ടുണ്ട്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ഇത്തരം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനൊരു സംഭവം നടന്നിട്ടില്ല. മനസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ആ സ്ത്രീ അത്തരത്തില്‍ ഒരു പരാതി എഴുതില്ലായിരുന്നു.' ഫെനി പറഞ്ഞു.

'എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നാളെ രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഹര്‍ജി തള്ളിക്കുവാന്‍കൂടി വേണ്ടിയാണോ ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നതെന്നും സംശയമുണ്ട്.' ഫെനി പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതി നല്‍കിയ വ്യക്തിക്കും വാര്‍ത്തയ്ക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഫെനി വ്യക്തമാക്കി.

Content Highlights: Youth Congress leader Feni Nainan refutes sexual assault allegations against MLA Rahul Mamkoottathil, calling it a politically motivated conspiracy ahead of elections.