ഞങ്ങളെല്ലാം പിണറായിയെ വിമർശിക്കാറുണ്ട്, മാധ്യമങ്ങൾക്കുമുന്നിൽ പറയാറില്ലെന്നേയുള്ളൂ- ഇ.പി. ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പാർട്ടിയിൽ വിമർശിക്കാറുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. എന്നാലത് മാധ്യമങ്ങൾക്ക് മുന്നിൽ പറയാറില്ലെന്നും പറയാനുള്ളത് പാർട്ടിയിലാണ് തങ്ങൾ പറയാറുള്ളതെന്നും ജയരാജൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതടക്കം തോൽവിക്ക് കാരണമായെന്നാണ് സിപിഎം റിപ്പോർട്ടിൽ പറയുന്നത്.
പിണറായിയെ വിമർശിക്കുന്നതിന് പാർട്ടിയിലുള്ളവർക്ക് ഭയമുണ്ടോയെന്ന ചോദ്യത്തിന്, 'ഞങ്ങളെന്തിന് പേടിക്കണം. ഞങ്ങൾ അദ്ദേഹത്തെ വിമർശിക്കാറുണ്ട്. അതൊന്നും മാധ്യമങ്ങളോട് പറയാറില്ല എന്നേയുള്ളൂ. അതെല്ലാ സംഘടനാ കാര്യമാണ്' എന്നും ജയരാജൻ മറുപടി നൽകി.
പാർട്ടിയിൽ വിമർശനവും സ്വയംവിമർശനവും തെറ്റുതിരുത്തലും ഉണ്ട്. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പാർട്ടിയിൽ പറയും. പാർട്ടി അംഗീകരിച്ച റിപ്പോർട്ടാണ് കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായ പരാജയമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വീഴ്ച എന്താണെന്നത് കണ്ടെത്തി തിരുത്തുക എന്നതാണ് പാർട്ടി ചെയ്യുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Content Highlights: EP Jayarajan confirms internal criticism of Pinarayi Vijayan exists within CPM., The party maintains internal discipline by not discussing organizational grievances with the media., The CPM central committee report acknowledges an unexpected defeat in the 2026 assembly elections., Focus on self-correction and organizational review following the poll setback.