സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

സജി ചെറിയാന്‍ | Photo: Mathrubhumi
സജി ചെറിയാന്‍ | Photo: Mathrubhumi

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന മന്ത്രി സജി ചെറിയാനെതിരായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കിയത്. അന്വേഷണ സംഘത്തെ ക്രൈം ബ്രാഞ്ച് തീരുമാനിക്കും.

മന്ത്രിക്കെതിരായ കേസില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. 

സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ സജി ചെറിയാന്‍ സംസാരിച്ചുവെന്ന പരാതിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

Content Highlights: crime branch enquiry against minister saji cherian over constitution remark controversy