സിപിഎം കൊല്ലം ജില്ലാകമ്മിറ്റി യോഗത്തിൽ നാടകീയരംഗങ്ങൾ; പ്രകോപിതനായി വി.കെ അനിരുദ്ധൻ ഇറങ്ങിപ്പോയി

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. മേയർ സ്ഥാനാർഥിയായിരുന്ന വി.കെ. അനിരുദ്ധൻ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായെന്ന റിപ്പോർട്ടിലെ പരാമർശത്തെ തുടർന്നാണ് അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംഭവം.
ജനകീയ മുഖമുള്ള ആൾക്കാരെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാത്തത് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് എം.വി. ഗോവിന്ദൻ യോഗത്തിൽ വെച്ചതോടെയാണ് അനിരുദ്ധൻ വികാരാധീനനായത്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നേതാവാണ്. 38 വർഷം മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി മത്സരിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 38 വർഷത്തിനുശേഷം അദ്ദേഹത്തെ മേയർ സ്ഥാനാർഥി എന്ന രീതിയിൽ ഉയർത്തിക്കാട്ടി മത്സരിപ്പിച്ചപ്പോൾ പരാജയം നേരിടേണ്ടിവന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്തരത്തിൽ ഒരു വിമർശനം ഉൾക്കൊള്ളാൻ തനിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് വികാരാധീനനായി യോഗത്തിൽനിന്ന് അനിരുദ്ധൻ ഇറങ്ങിപ്പോയത്. നാടകങ്ങൾ കണ്ടും സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടുംതന്നെയാണ് താൻ പാർട്ടിയിലേക്ക് വന്നത്. പാർട്ടിയാണ് തനിക്ക് എല്ലാം. പാർട്ടി ജീവനാണ്. പാർട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. പാർട്ടിക്കെതിരായി പ്രവർത്തിച്ച പാരമ്പര്യം തനിക്കില്ലെന്നും അനിരുദ്ധൻ പറഞ്ഞു.
25 വർഷമായി ഇടതുപക്ഷം ഭരിച്ചിരുന്ന കോർപ്പറേഷൻ ഇത്തവണ ഇടതുപക്ഷത്തിന് നഷ്ടമായിരുന്നു.
Content Highlights: CPM Kollam District Meet: Mayor Candidate's Dramatic Exit Amidst Election Review