നിയമവിദ്യാര്‍ഥിനിയുടെ കൊല; അമീറുള്‍ ഇസ്‌ലാമിന്റെ വധശിക്ഷാ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

#സ്വന്തം ലേഖിക
അമീറുള്‍ ഇസ്ലാം (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി
അമീറുള്‍ ഇസ്ലാം (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി

കൊച്ചി: നിയമവിദ്യാര്‍ഥിനിയെ  ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി തിങ്കളാഴ്ച. വധശിക്ഷ റദ്ദാക്കണമെന്ന അമീറുല്‍ ഇസ്ലാമിന്റെ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുക.

കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി  ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താന്‍ നിരപരാധിയാണെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുന്‍പരിചയമില്ലെന്നതടക്കമുള്ള വാദങ്ങളാണ് അമീറുളിന്റെ ഹര്‍ജിയില്‍ ഉള്ളത്.

അമീറുള്‍ഇസ്ലാമിന്റെ അപ്പീലായിരിക്കും കോടതി ആദ്യം പരിഗണിയ്ക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

Content Highlights: court to pronounce verdict on petition seeking permission to execute Amirul Islam