മൈക്രോ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : എസ്.എൻ.ഡി.പി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ. എം.എൻ സോമനും പ്രതികളായ കേസിലാണ് ഉത്തരവ്. വിജിലൻസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ മൈക്രോ ഫിനാൻസ് ഫണ്ടിൽ വലിയ തിരിമറി നടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഏതാണ്ട് പതിനാറോളം എസ്.എൻ.ഡി.പി താലൂക്ക് യൂണിയനുകളുടെ മൈക്രോ ഫിനാൻസ് ഇടപാടുകളുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തൽ.
അതോടൊപ്പം ആറ് താലൂക്ക് യൂണിയനുകളിൽ മൈക്രോ ഫിനാൻസിന്റെ ഭാഗമായി ലഭിച്ച പണം യൂണിയൻ ഭാരവാഹികൾ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്നും അത്തരത്തിൽ വിനിയോഗിച്ച താലൂക്ക് യൂണിയൻ പ്രസിഡന്റും സെക്രട്ടറിമാരും കേസിൽ പ്രതികളാകുമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ഏറെ വിവാദമുണ്ടാക്കിയ കേസിൽ വിജിലൻസ് അന്വേഷണം കോടതി മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് വിജിലൻസ് എസ്.പി വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളുടെയും അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയത്. വെള്ളാപ്പള്ളി നടേശനും ഡോക്ടർ എം.എൻ സോമനും ഒന്നും രണ്ടും പ്രതികളായ കേസിലെ മൂന്നാം പ്രതി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശനെ 2020 ജൂൺ നാലിന് യൂണിയൻ ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.
Content Highlights: complete the investigation within a month micro finance scam case against vellapally natesan