'കമ്പനി പൂട്ടണമെങ്കിൽ അമ്മമാർ പ്രസവംനിർത്തണം'; സിബ് ഊരി കാണിക്കാൻ പറഞ്ഞ് പോലീസ് അവഹേളിച്ചു

കൊച്ചി: കൊച്ചിയില്‍ ജീവനക്കാരെ ക്രൂരമായ തൊഴില്‍പീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയേപ്പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍. സാധാരണക്കാരെയാണ് സ്ഥാപനം കൂടുതലായി ചൂഷണം ചെയ്തതെന്ന് പരാതിക്കാരനായ യൂസഫ് അലി മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈംടൈമിൽ പറഞ്ഞു.
കാര്‍, വീട് തുടങ്ങിയ മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണ് ടാര്‍ഗറ്റ് തികയ്ക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നത്. തൊഴില്ലായമ ചൂഷണം ചെയ്യുന്ന സ്ഥാപനം കൂടിയായിരുന്നു കെല്‍ട്ര. തന്റെ കമ്പനി പൂട്ടണമെങ്കില്‍ അമ്മമാര്‍ പ്രസവം നിര്‍ത്തണമെന്നാണ് സ്ഥാപനത്തിന്റെ ഉടമയായ ഹുബൈല്‍ ജീവനക്കാരോട് പറഞ്ഞിരുന്നത്.
കെല്‍ട്രോ ഗ്രൂപ്പിനെതിരെ പരാതിനല്‍കാന്‍ ചെന്നപ്പോള്‍ പോലീസ് മോശമായി പെരുമാറിയെന്നും പരാതിക്കാരൻ വെളിപ്പെടുത്തി. പരാതിയുമായി ചെന്നപ്പോള്‍ 'നിങ്ങള്‍ക്ക് ആണത്തമില്ലേ, സിബ് ഊരി കാണിക്കൂ' എന്നായിരുന്നു പോലീസുകാരുടെ പ്രതികരണമെന്നും പരാതിക്കാൻ പറയുന്നു. കേരളത്തില്‍ കമ്പനിക്ക് എതിരെ വിവിധയിടങ്ങളിലായി 60-ഓളം പരാതികള്‍ നല്‍കിയിട്ടും വേണ്ടനടപടിയൊന്നും അധികൃതര്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
സ്ഥാപനത്തിലെ ഒരു ജീവനക്കാരി ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും പോലീസ് ഹുബൈലിനെ അറസ്റ്റുചെയ്യുകയല്ലാതെ തുടര്‍ അന്വേഷണമൊന്നും നടത്തിയില്ലെന്നും പരാതിക്കാര്‍ പറയുന്നു. ഓരോദിവസവും ടാര്‍ഗറ്റ് ഉണ്ടെന്നും അത് കൈവരിക്കാത്തവരെ പീഡനത്തിന് ഇരയാക്കുകയാണ് സ്ഥാപനത്തിന്റെ പതിവ് രീതിയെന്നും പരാതിക്കാരന്‍ പറഞ്ഞു.
അഞ്ച് രൂപ നാണയം ഊതി ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് എത്തിക്കുക തുടങ്ങിയവയാണ് ശിക്ഷാനടപടിയായി നല്‍കിവന്നിരുന്നത്. പെണ്‍കുട്ടികള്‍ക്കും സമാനരീതിയിലുള്ള ശിക്ഷാനടപടികളാണ് നല്‍കിവരുന്നത്. പരിശീലനത്തിന്റെ ആദ്യമാസങ്ങളില്‍ നല്ലരീതിയിലാണ് തങ്ങളോട് പെരുമാറിയിരുന്നതെന്നും പരാതിക്കാര്‍ പയുന്നു. ജീവനക്കാർ സാധനങ്ങള്‍ വില്‍ക്കാനായി വീടുകളിലേക്ക് പോകുമ്പോള്‍ ഫോണും കസ്റ്റഡിയില്‍ വാങ്ങിവെയ്ക്കും.
ഹുബൈല്‍ അസിസ്റ്റന്റ് മാനേജര്‍മാരെ കൊണ്ടാണ് ശിക്ഷാനടപടികള്‍ നടപ്പിലാക്കുക. ശിക്ഷാനടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ മാനേജര്‍മാരെ രാത്രി ഹുബൈല്‍ മര്‍ദ്ദിക്കുമായിരുന്നെന്നും പരാതിക്കാരൻ പറയുന്നു. ഇതിന് മുന്‍പ് പലതവണ ജീവനക്കാര്‍ പരാതി നല്‍കിയിരുന്നെങ്കിലും അതൊന്നും വാര്‍ത്തയിലോ സാമൂഹികമാധ്യമങ്ങളിലോ വന്നിരുന്നില്ല.
പരാതിയുമായി മുന്‍പോട്ട് പോയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തയതായും പരാതിക്കാൻ പറയുന്നു. സ്ഥാപനത്തിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 956 ശാഖകളുണ്ടെന്നും അവിടെയുള്ള ജീവനക്കാരെല്ലാം കൊടിയ പീഡനത്തിന് ഇരയായികൊണ്ടിരിക്കുകയാണെന്നും പരാതിക്കാരൻ പറയുന്നു.
Content Highlights: complaint against workplace abuse in kochi