പിണറായിക്കെതിരായ ഇ.ഡിയുടെ കത്ത്; കരുതലോടെ പോലീസ്; റിപ്പോർട്ട് വിജിലൻസിലേക്ക്

#ന്യൂസ് ഡെസ്ക്
വീണ, പിണറായി വിജയന്‍ | ഫയല്‍ചിത്രം | മാതൃഭൂമി
വീണ, പിണറായി വിജയന്‍ | ഫയല്‍ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന കേരള പോലീസിനുള്ള ഇഡിയുടെ നിർദേശം വിജിലൻസിലേക്ക്. റിപ്പോർട്ട് പരിഗണിക്കണ്ടേത് വിജിലൻസാണെന്നാണ് പോലീസ് നിലപാട്. ഡിജിപി ഇഡി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

റിപ്പോർട്ടിലെ ശുപാർശ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കണമെന്നാണ്. വിജിലൻസിന് ഈ റിപ്പോർട്ട് എപ്പോൾ കൈമാറണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. നിയമോപദേശം തേടുമോ മുതലായ കാര്യങ്ങളിൽ മുഖ്യമന്ത്രി-ആഭ്യന്തരമന്ത്രി കൂടിയാലോചനയിൽ തീരുമാനം എടുക്കുമെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണവഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. സി.എം.ആർ.എൽ. മുൻ സി.എഫ്.ഒ.യും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി, വീണവഴി കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നത്‌. ഈ പണം വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചെന്നും ഇ.ഡി.യുടെ റിപ്പോർട്ടിലുണ്ട്‌.

മുൻ മന്ത്രിയും എം.എൽ.എ.യുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾവഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നും ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു. പിണറായി, മുഹമ്മദ് റിയാസ്, വീണ, സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്ത, പി. സുരേഷ്‌കുമാർ ജീവനക്കാർ ഉൾപ്പെടെ ആകെ 13 പേർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി.യുടെ ആവശ്യം.

Content Highlights: ED recommended filing a case against Pinarayi Vijayan and Muhammed Riyas in CMRL-Exalogic deal. DGP handed over the ED report to the Home Secretary. The report suggests filing a case under the Prevention of Corruption Act. State government will decide when to hand over the report to Vigilance.