അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം നടത്താൻ കേന്ദ്രം; നീതി ഉറപ്പാക്കുമെന്ന് മന്ത്രി

കൊച്ചി: 26-കാരിയായ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്സ് പ്ലാറ്റ്ഫോമിൽകുറിച്ചു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രതികരണം.
പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) കമ്പനിയിൽ ജോലിചെയ്യുന്ന മകളുടെ മരണം ജോലിഭാരം മൂലമാണ് സംഭവിച്ചതെന്നും ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛന്‍ സിബി ജോസഫ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇ.വൈ കമ്പനി സി.ഇ.ഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവിച്ചത് ദുഃഖകരമായ കാര്യമാണെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്ര ശേഖൻ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
തൊഴിലിടത്തെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണത്തിൽ അന്വേഷണം നടക്കുമെന്നും തൊഴിൽ മന്ത്രാലയം നീതി ഉറപ്പാക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു.
അന്നയുടെ മരണം ദുഃഖകരമാണെന്നും തീരാനഷ്ടമാണെന്നും ഇ.വൈ അനുശോചനസന്ദേശത്തിൽ കുടുംബത്തെ അറിയിച്ചു. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രധാന്യം നൽകുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് കമ്പനി കത്തിലൂടെ അറിയിച്ചതായി അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു.
Content Highlights: Centre Orders Probe In Ernst and Young Employee Death After Mother Blames Overwork