നഗരസഭാപരിധിയില്‍ വോട്ടുകുറഞ്ഞിട്ടില്ല, പരാതി കൊടുത്തുവെന്നത് തെറ്റായ വാര്‍ത്ത- സി. കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി സി. കൃഷ്ണകുമാര്‍. തന്നേക്കാള്‍ കഴിവുറ്റ നിരവധിപേർ പാര്‍ട്ടിയിലുണ്ട്. പക്ഷേ സ്ഥാനാര്‍ഥിയാകണമെന്ന് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സാധാരണ പ്രവര്‍ത്തകനെന്ന നിലയില്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി നദ്ദയും ഉള്‍പ്പെട്ട ഒരു പാര്‍ലമെന്ററി ബോര്‍ഡാണ് അസംബ്ലി സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. പാര്‍ട്ടി ഒരു ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ അത് അച്ചടക്കത്തോടെ നിര്‍വഹിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
'നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. കൗണ്‍സിലര്‍മാരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും ഏല്‍പിച്ച ഉത്തരവാദിത്തം കൃത്യമായി അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. നഗരസഭാ പരിധിയില്‍ ഒരുശതമാനം പോലും വോട്ടു കുറഞ്ഞിട്ടില്ല. കൃത്യമായ വിലയിരുത്തല്‍ യോഗം നടത്താന്‍ പോകുന്നതേയുള്ളൂ. ദേശീയ നേതൃത്വത്തിന് പരാതി കൊടുത്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Content Highlights: c krishnakumar reacts on palakkad bjp conflicts in bypoll 2024