അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം: കൃഷി നശിപ്പിച്ചു, മണ്ണുമാന്തി യന്ത്രം തകർത്തു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെറ്റിലപ്പാറ വൈശേരിയിൽ മോഹനന്റെ വീടിന് സമീപത്താണ് തിങ്കളാഴ്ച പുലർച്ചെ വീണ്ടും കാട്ടാന ഇറങ്ങിയത്. ചെമ്മീനിയാടൻ കൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് കണ്ടെങ്കിലും ഭയംമൂലം കൃഷ്ണൻ വീടിന് പുറത്തിറങ്ങിയില്ല.
ഞായറാഴ്ച വൈകിട്ട് ആനമല അന്തഃസംസ്ഥാനപാതയിൽ കാട്ടാനയിറങ്ങി മണ്ണുമാന്തി യന്ത്രം നശിപ്പിച്ചിരുന്നു. കുമ്മാട്ടി ഭാഗത്ത് റോഡ് നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രമാണ് കാട്ടാന തകർത്തത്. ആനക്കയം ഫോറസ്റ്റ് സ്‌റ്റേഷന് സമീപം റോഡരികിലാണ് മണ്ണുമാന്തി യന്ത്രം നിർത്തിയിട്ടിരുന്നത്.
കാട്ടാന ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യാനായി വനം മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചാലക്കുടി ഗസ്റ്റ് ഹൗസിലാണ് യോഗം.
Content Highlights: Recurring wild elephant attacks reported in Athirappilly and Vettilappara regions., Significant destruction of agricultural land and heavy machinery reported., Emergency high-level meeting convened by the Forest Minister in Chalakudy., Public safety concerns raised following multiple incidents within 24 hours.