നിയമസഭാ സമ്മേളനം 24 ന്; പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരും

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരും. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനം. 

ഇന്ന് ചേര്‍ന്ന മന്ത്രസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.  സഭാസമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യങ്ങളെ  തുടര്‍ന്നാണ് നേരത്തെ നിയമസഭാ സമ്മേളനം മാറ്റിവെച്ചിരുന്നത്.

സമ്മളനത്തില്‍ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് കൊണ്ടുവരും. ഒറ്റവരി പ്രമേയത്തിനായിരിക്കും പ്രതിപക്ഷം നോട്ടീസ് നല്‍കുക. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം നോട്ടീസ് നല്‍കും.

കഴിഞ്ഞ സമ്മേളന കാലയളവിലും പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ ജൂലായ് 27 ചേരാനിരുന്ന സമ്മേളനം മാറ്റിവെക്കുകയായിരുന്നു. 

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി തുടങ്ങിയ ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന പ്രതിപക്ഷാരോപണം, കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ തുടങ്ങിയവയൊക്കെ സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിലും രാഷ്ട്രീയമായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

Content Highlights: assembly session will convene on 24th August

Content Highlights: