പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ തല്ലിക്കൊന്ന് നാട്ടുകാര്‍

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടിപന്നിയെ തല്ലിക്കൊന്ന് നാട്ടുകാര്‍. കര്‍ഷകനെ കൊലപ്പെടുത്തിയ മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്തുവെച്ചാണ് നാട്ടുകാര്‍ പന്നിയെ തല്ലിക്കൊന്നത്. പ്രിയദര്‍ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 

ഞായറാഴ്ച രാവിലെയാണ് സ്വന്തം കൃഷിയിടം നനച്ചുകൊണ്ടിരിക്കുകയായിരുന്നു ശ്രീധരനെ കാട്ടുപന്നി ആക്രമിച്ച് കൊലപ്പെടുത്തിയത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയിലാണ് ഈ ആക്രമണം ഉണ്ടായതെന്നത് വലിയ ആശങ്കയാണ് സമീപവാസികളില്‍ ഉണ്ടാക്കിയത്. 

പ്രശ്നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നുമാണ് ശ്രീധരന്റെ മരണത്തില്‍ വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം. വനംവകുപ്പിന്റെ ഹോട്ട്സ്പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. 

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞ അറുപത് ദിവസത്തിനിടെ മരണപ്പെടുന്ന പതിനഞ്ചാമത്തെയാളാണ് ശ്രീധരന്‍. സ്വന്തം കൃഷിയിടത്തില്‍ വെച്ചാണ് പന്നിയുടെ കുത്തേറ്റത്. രക്തം വാര്‍ന്ന് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്.

Content Highlights: A farmer in Kannur, Kerala was killed by a wild boar-Villagers later killed the boar