മൃതദേഹം കിണറ്റിൽ: 16-കാരൻ ജീവനൊടുക്കിയതെന്ന് നിഗമനം; ചാനൽ ചാർജ് ചെയ്യാത്തതിലെ വിഷമംകൊണ്ടെന്ന് പോലീസ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വെഞ്ഞാറമൂട്: രണ്ടു ദിവസം മുന്‍പ് കാണാതായ 10-ാം ക്ലാസുകാരന്റെ മൃതദേഹം വീടിനു സമീപത്തുള്ള കിണറ്റില്‍നിന്നു കണ്ടെത്തി. പിരപ്പന്‍കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വെഞ്ഞാറമൂട് തൈക്കാട് സമന്വയ നഗര്‍ മുളംകുന്ന് ലക്ഷംവീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകന്‍ അര്‍ജുന്റെ(16) മൃതദേഹമാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം 6.15-ഓടെയാണ് അര്‍ജുനെ കാണാതാകുന്നത്. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.

വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേന അംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പിലെത്തിച്ച മൃതദേഹം കിളിമാനൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരി: മഹേശ്വരി.

ദുരൂഹതയില്ലെന്ന് പോലീസ്

അര്‍ജുന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്നദാനത്തിനു പോകണമെന്ന് അര്‍ജുന്‍ വീട്ടുകാരോടു പറഞ്ഞു.

എന്നാല്‍, മുത്തച്ഛന്‍ മരിച്ചിട്ട് ദിവസങ്ങള്‍ ആയതേയുള്ളൂവെന്നതിനാല്‍ വീട്ടുകാര്‍ പോകണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് വൈകീട്ട് അതേ ക്ഷേത്രത്തില്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ സഹോദരി പോകുമെന്നറിഞ്ഞതോടെ അര്‍ജുന്‍ വീട്ടുകാരാട് അതു ചോദ്യംചെയ്യുകയും വഴക്കിടുകയും ചെയ്തിരുന്നു. ഐപിഎല്‍ കാണാന്‍ ടി.വി.യില്‍ ചാര്‍ജ്ജ് ചെയ്യണമെന്നു പറഞ്ഞെങ്കിലും വീട്ടുകാര്‍ കേട്ടിരുന്നില്ല. അത് അര്‍ജുന് വിഷമമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് അര്‍ജുനെ കാണാതാകുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: 16 years old child suicide allegation suspecting problem not charge the tv to watch ipl