കേരളത്തിലുള്ളത് 104 പാകിസ്താൻ പൗരർ; 59 പേർ രാജ്യംവിടണം, ദീർഘകാല വിസയുള്ളവർ പോകേണ്ടിവരില്ല

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം/കോഴിക്കോട്: കേരളീയരെ വിവാഹംകഴിച്ച് വർഷങ്ങളായി കേരളത്തിൽത്തന്നെ കഴിയുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരർക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താൻകാർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം. ഇത്തരത്തിൽ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേർ മടങ്ങി.

പോലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.

ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.

മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതിൽ നഗരപരിധിയിലുള്ളയാൾക്ക് ദീർഘകാല വിസയുണ്ട്.

സൗദിയിൽനിന്നെത്തിയ പാക് യുവതി തിരിച്ചുപോയി

മലപ്പുറം: സന്ദർശക വിസയിൽ സൗദി അറേബ്യയിൽനിന്ന് മലപ്പുറത്തുവന്ന പാക് പൗരയായ യുവതി തിരിച്ചുപോയി. തിരൂർക്കാട് സ്വദേശിയെ വിവാഹംകഴിച്ച യുവതി ഏതാനുംദിവസംമുൻപാണെത്തിയത്. കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് യുവതി സ്വമേധയാ തിരിച്ചുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാർ സൗദിയിൽ സ്ഥിരതാമസക്കാരാണ്.

Content Highlights: 104 pakistanis in Kerala. Pakistan citizens in Kerala on temporary visas must leave by Tuesday