'മുസ്ലീങ്ങൾക്കിടയിൽ ഹിന്ദുക്കൾ സുരക്ഷിതരല്ല, ബംഗ്ലാദേശ് ഉദാഹരണം': വിവാദ പരാമര്‍ശവുമായി ആദിത്യനാഥ്

യോഗി ആദിത്യനാഥ് | Photo: Press Trust of India
യോഗി ആദിത്യനാഥ് | Photo: Press Trust of India

ലഖ്നൗ: ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കുമെന്നും എന്നാൽ തിരിച്ച് അങ്ങനെയല്ലെന്നും ​യോ​ഗി എ.എൻ.ഐക്ക് നൽകിയ പോഡ്കാസ്റ്റിൽ അഭിപ്രായപ്പെട്ടു. 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾ താമസിക്കുകയാണെങ്കിൽ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടില്ലെന്നും യോഗി പറഞ്ഞു.

"നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരാണ്. അവർക്ക് അവരുടെ മതപരമായ എല്ലാ  ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാൽ 100 ​​മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾ സുരക്ഷിതരായിരിക്കില്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. ഇതിനുമുമ്പ് പാകിസ്ഥാൻ ഒരു ഉദാഹരണമായിരുന്നു," യോ​ഗി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടായി. ന്യൂനപക്ഷങ്ങളുടെ വീടുകൾ കൊള്ളയടിക്കപ്പെട്ടു. 150 ലധികം ക്ഷേത്രങ്ങൾ ഇസ്ലാമിക തീവ്രവാദികൾ നശിപ്പിച്ചു. അദ്ദേഹം വിമർശിച്ചു.

2017 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചതായി അവകാശപ്പെട്ട അദ്ദേഹം ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ സുരക്ഷിതരാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് ഹിന്ദുക്കളുടെ കടകൾ അ​ഗ്നിക്കിരയായാൽ മുസ്ലീം കടകളും അ​ഗ്നിക്കിരയാകുമായിരുന്നു. ഹിന്ദുക്കളുടെ വീടുകൾ കത്തിക്കപ്പെട്ടാൽ മുസ്ലീം വീടുകളും കത്തുമായിരുന്നു. 2017 ന് ശേഷം കലാപം നിലച്ചു. ആദിത്യനാഥ് പറഞ്ഞു.

Content Highlights: UP CM Yogi Adityanath claims minorities are safe in Uttar Pradesh