വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും ശിക്ഷ; നിയമംകൊണ്ടുവരാൻ കേന്ദ്രം, ബിൽ വർഷകാല സമ്മേളനത്തിൽ

#ന്യൂസ് ഡെസ്ക്
പാർലമെന്റ് മന്ദിരം | Photo: Mathrubhumi
പാർലമെന്റ് മന്ദിരം | Photo: Mathrubhumi

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആലാപനത്തെ അധിക്ഷേപിക്കുകയോ ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിന് ശിക്ഷ ഉറപ്പാക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പാർട്ട് ചെയ്യുന്നു. ജൂൺ 20-നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്.

‘ദ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്‌സ് ടു നാഷണൽ ഓണർ (അമെൻഡ്‌മെന്റ്)’ എന്നാണ് ബില്ലിന്റെ പേര്. ബില്ലിന് നേരത്തെതന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക പരിപാടികളിൽ ദേശീയഗാനത്തോടൊപ്പം ദേശീയഗീതവും ആലപിക്കുകയോ വായിക്കുകയോ ചെയ്യുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പിന്തുടർന്നുകൊണ്ടുള്ളതാണ് ബിൽ. ലോക്‌സഭയും രാജ്യസഭയും പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്യുന്നതോടെ ബില്ല് നിയമമാകും.

ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് തടയുന്നത് ലക്ഷ്യമിട്ട് കർശന വ്യവസ്ഥകൾ ചേർത്തുകൊണ്ടുള്ള ബില്ലും വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ ഡീലിമിറ്റേഷൻ, വനിതാ സംവരണം തുടങ്ങിയ ബില്ലുകളും സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Introduction of a bill to penalize obstruction or insult of Vande Mataram, Scheduled for presentation in the 2026 Monsoon Session starting June 20, Amendment to The Prevention of Insults to National Honour Act, Aligned with Ministry of Home Affairs guidelines for official events, Additional legislative focus on birth/death registration, delimitation, and women's reservation