വിദ്യാർഥി പ്രക്ഷോഭത്തിലെ പോലീസ് അതിക്രമം; രണ്ട് ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി

#ന്യൂസ് ഡെസ്ക്
സുപ്രീം  കോടതി | ഫോട്ടോ: PTI
സുപ്രീം കോടതി | ഫോട്ടോ: PTI

ന്യൂഡൽഹി: ജന്തർ മന്ദറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാർഥി പ്രക്ഷോഭകർക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള രണ്ട് ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തിങ്കളാഴ്ച ഈ ഹർജികൾ കോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് വിഷയം ഉന്നയിച്ചത്. കേസിന്റെ ഗൗരവവും അടിയന്തര പ്രാധാന്യവും വ്യക്തമാക്കിയ അദ്ദേഹം പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങളേക്കുറിച്ചുള്ള രണ്ട് ഹർജികൾ ഔദ്യോഗികമായി ഫയൽചെയ്തിട്ടുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു.

വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ്, ഹർജി ലിസ്റ്റ് ചെയ്യട്ടെ, ഞങ്ങൾ പരിഗണിക്കാമെന്ന് വ്യക്തമാക്കി. ഗോപാൽ ശങ്കരനാരായണൻ വിഷയം വീണ്ടും അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, തിങ്കളാഴ്ചത്തേക്ക് ഹർജി ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.

ജന്തർ മന്ദറിൽ കോക്ക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള ഹർജി ജൂലായ് 22-ന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. അന്നുതന്നെ, പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഡൽഹി ഹൈക്കോടതി ഡൽഹി പോലീസിന്റെ മറുപടി തേടുകയും ചെയ്തിരുന്നു.