'ഇങ്ങനെ മുന്നോട്ടുപോകാൻ അനുവദിക്കില്ല'; പരീക്ഷാ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. 'ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല' എന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷാ വിവാദങ്ങളിലെ പിഴവുകൾ തടയണമെന്ന് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പരീക്ഷാ നടപടികൾ പൂർണ്ണമായും സുതാര്യവും വ്യവസ്ഥാപിതവുമാണെന്ന് ഉറപ്പുവരുത്തുമെന്ന് ബെഞ്ച് വ്യക്തമാക്കി. പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ച് കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറുമ്പോൾ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ സമഗ്രമായ കാഴ്ചപ്പാട് കോടതിക്ക് മുന്നിൽ അവതരിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടർന്ന് കേസ് ജൂലൈ 27-ലേക്ക് മാറ്റി.
അതേസമയം പരീക്ഷാ ചോദ്യങ്ങൾ ചോരുന്നത് തടയാൻ കൂടുതൽ കർക്കശമായ നിയമ ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച ഭേദഗതികൾ ചർച്ച ചെയ്‌തേക്കും. സംഘടിതമായി പരീക്ഷാ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ നിലവിലുള്ളതിനേക്കാൾ കടുത്ത ശിക്ഷയും വൻതുക പിഴയും ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2024-ൽ പാസാക്കിയ പബ്ലിക് എക്‌സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ടിൽ ഭേദഗതികൾ വരുത്തിയാണ് നിയമം കൂടുതൽ ശക്തമാക്കുക.
Content Highlights: Supreme Court expresses severe concern over repeated NEET exam failures., Court demands transparency and explores shifting to computer-based testing., Government preparing to amend the 2024 Public Examination Act for stricter penalties., Data security concerns raised regarding digital exam implementation., Next court hearing scheduled for July 27.