'നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കണോ?' രൂക്ഷപ്രതികരണവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സുപ്രീംകോടതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ചൊവ്വാഴ്ച, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കാണാതാകുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
റോഹിങ്ക്യകള്‍ രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
'അവര്‍ക്ക് ഞങ്ങള്‍ ചുവന്ന പരവതാനി വിരിക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം? അവര്‍ തുരങ്കങ്ങളിലൂടെ നമ്മുടെ രാജ്യത്ത് പ്രവേശിക്കുന്നു. എന്നിട്ട് ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുകയാണ്.' ചിഫ് ജസ്റ്റിസ് നിരീക്ഷിച്ചു. 'നമ്മുടെ പാവപ്പെട്ട കുട്ടികള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലേ? നമ്മള്‍ നിയമം ഇത്രയധികം വലിച്ചുനീട്ടേണ്ടതുണ്ടോ?' ചീഫ് ജസ്റ്റിസ് ചോദിച്ചു.
നിയമവിരുദ്ധമായ കുടിയേറ്റവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും, പ്രത്യേകിച്ച് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തികളിലെ പ്രശ്‌നങ്ങളും ബെഞ്ച് എടുത്തുപറഞ്ഞു. 'വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ നമുക്ക് വളരെ സെന്‍സിറ്റീവായ ഒരു അതിര്‍ത്തിയുണ്ട്. ഒരു നുഴഞ്ഞുകയറ്റക്കാരന്‍ നിയമവിരുദ്ധമായി പ്രവേശിച്ചാല്‍, അവരെ ഇവിടെ നിര്‍ത്താന്‍ നമുക്ക് ബാധ്യതയുണ്ടോ?' വിഷയത്തിന്റെ ദേശീയ-സുരക്ഷാ വശം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹര്‍ജിയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്തു. ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ നിയമപരമായി അധികാരമില്ലാത്ത ഒരാളാണ് ഹര്‍ജി നല്‍കിയതെന്ന് അദ്ദേഹം വാദിച്ചു. 'റോഹിങ്ക്യകളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിക്കാരനാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്.' ഹര്‍ജി പരിഗണിക്കരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കക്ഷികളെ ഹ്രസ്വമായി കേട്ട ശേഷം, ബെഞ്ച് കേസ് മാറ്റിവയ്ക്കുകയും ഡിസംബര്‍ 16-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
മ്യാന്‍മറില്‍ നിന്ന് പീഡനത്തിനിരയായ മുസ്ലീം ന്യൂനപക്ഷത്തില്‍പ്പെട്ടവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കണമോ അതോ നിയമവിരുദ്ധമായി പ്രവേശിച്ചതിന് നാടുകടത്തണമോ എന്നതാണ് ഇന്ത്യയിലെ റോഹിങ്ക്യന്‍ ചര്‍ച്ചയുടെ കാതല്‍. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടില്ല. സര്‍ക്കാര്‍ റോഹിങ്ക്യകളെ 'നിയമവിരുദ്ധ കുടിയേറ്റക്കാര്‍' എന്ന് തരംതിരിക്കുകയും അവരുടെ സാന്നിധ്യം സുരക്ഷാ ഭീഷണിയാണെന്ന് വാദിക്കുകയും ചെയ്യുന്നു.
മനുഷ്യക്കടത്ത് ശൃംഖലകള്‍, വ്യാജ തിരിച്ചറിയല്‍ രേഖകള്‍, തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് തുടര്‍ച്ചയായി ലഭിക്കുന്ന ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ റോഹിങ്ക്യകളുടെ സാന്നിധ്യത്തിലുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍, വംശീയ ഉന്മൂലനത്തില്‍ നിന്ന് പലായനം ചെയ്യുന്ന റോഹിങ്ക്യകള്‍ അന്താരാഷ്ട്ര മാനുഷിക തത്വങ്ങള്‍ പ്രകാരം സംരക്ഷണം അര്‍ഹിക്കുന്നുവെന്നും, ദേശീയത പരിഗണിക്കാതെ എല്ലാ വ്യക്തികള്‍ക്കും ജീവനും അന്തസ്സും ഉറപ്പുനല്‍കുന്ന ഭരണഘടനാപരമായ കര്‍ത്തവ്യം ഇന്ത്യ പാലിക്കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ വാദിക്കുന്നു.
ഇന്ത്യയിലേക്ക് എളുപ്പത്തില്‍ കടക്കാവുന്ന ബംഗ്ലാദേശ് അതിര്‍ത്തി വഴിയാണ് ഭൂരിഭാഗം റോഹിങ്ക്യകളും രാജ്യത്ത് പ്രവേശിച്ചത്. പശ്ചിമ ബംഗാള്‍, ത്രിപുര, അസം എന്നിവിടങ്ങളിലെ നദീമാര്‍ഗ്ഗങ്ങളിലൂടെയും കാട്ടുപാതകളിലൂടെയും ആളുകളെ കടത്തുന്ന കള്ളക്കടത്തുകാരുടെ സഹായം പലപ്പോഴും ഇവര്‍ക്ക് ലഭിക്കാറുണ്ട്. മറ്റുള്ളവര്‍ ജമ്മുവിലൂടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലൂടെയും സാധാരണ ഇമിഗ്രേഷന്‍ പരിശോധനകള്‍ മറികടന്ന് രാജ്യത്തേക്ക് പ്രവേശിച്ചിട്ടുണ്ട്.
സാധുവായ രേഖകളില്ലാതെ അവര്‍ ഡല്‍ഹി, ജമ്മു, ഹൈദരാബാദ്, മേവാത്ത്, രാജസ്ഥാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക ക്യാമ്പുകളില്‍ താമസിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രാദേശിക ശൃംഖലകള്‍ വഴി ലഭിക്കുന്ന വ്യാജ ആധാര്‍ കാര്‍ഡുകളെയും വോട്ടര്‍ ഐഡികളെയുമാണ് ഇവര്‍ ആശ്രയിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവേശനങ്ങളും വ്യാജ തിരിച്ചറിയല്‍ രേഖകളുമാണ് ഈ സമൂഹത്തിന് അനിയന്ത്രിതമായ അവകാശങ്ങള്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ വാദത്തിന്റെ കാതല്‍.
Content Highlights: Supreme Court of India questions `red carpet` for illegal Rohingya entry & demands for rights. Addresses security & resource strain. Learn more about India`s stance.