'പ്രതിനിധിയെ എങ്കിലും അയക്കും'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി. ക്ഷണം സ്വീകരിച്ചതായും സോണിയാഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് അറിയിച്ചു.
വിഷയത്തില്‍ അനുകൂല പ്രതികരണമാണ് സോണിയാഗാന്ധിയില്‍നിന്നുണ്ടായത്. രാമ ജന്മഭൂമി ട്രസ്റ്റ് ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. ട്രസ്റ്റ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ ക്ഷണിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ക്ഷണമുണ്ടായിരുന്നു. ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രതിനിധി സംഘം നേരിട്ടാണ് ക്ഷണക്കത്തുകള്‍ നല്‍കിയതെന്നാണ് റിപ്പോർട്ട്.
Content Highlights: sonia gandhi invitation Ram Temple consecration Digvijaya Singh