21-ാം ദിനം സോനം വാങ്ചുക്കിനെ സമരവേദിയിൽനിന്ന് നീക്കി ഡൽഹി പോലീസ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നിരാഹാരസമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് നീക്കി ഡൽഹി പോലീസ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കാണ് മാറ്റിയത്.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പ്രധാന്റെ രാജി ആവശ്യപ്പെട്ട് വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. സമരം ഇന്നേക്ക് 21-ാം ദിവസത്തിലേക്ക് കടന്നിരുന്നു. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് പോലീസിന്റെ നീക്കം. ശനിയാഴ്ച അതിരാവിലെയാണ് പോലീസ് നിരാഹാര സമരവേദിയിലെത്തിയത്.
വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്ന പശ്ചാത്തലത്തിൽ, ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന്റെയും മെഡിക്കൽ വിദഗ്ധരുടെ ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ജന്തർമന്തറിൽനിന്ന് സമാധാനപൂർണമായി പിരിഞ്ഞുപോകണമെന്ന് സമരക്കാരോട് പോലീസ് അഭ്യർഥിക്കുകയും ചെയ്തു.
അതേസമയം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നെന്നും ജന്തർ മന്തറിലെ പ്രതിഷേധത്തെ അടിച്ചമർത്താൻ ഡൽഹി പോലീസ് ശ്രമിക്കുകയാണെന്നും ആരോപണം ഉന്നയിച്ച് കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ രംഗത്തെത്തി. നിരാഹാര വേദിയിലുണ്ടായിരുന്ന താൻ ഉൾപ്പെടെയുള്ള ആളുകളെ ഡൽഹി പോലീസ് മർദിച്ചെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Sonam Wangchuk hospitalized after 21 days of fasting., Protest demands the resignation of Education Minister Dharmendra Pradhan., Protest linked to widespread NEET examination irregularities., Allegations of police brutality against protesters at Jantar Mantar.