രാജിക്ക് തൊട്ടുമുമ്പ് ജാതി സെൻസസ് കാർഡിറക്കി സിദ്ധരാമയ്യ; രാഹുലിനും ഡി.കെയ്ക്കും പരീക്ഷണം

#ന്യൂസ് ഡെസ്ക്
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും | PTI
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും | PTI

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുന്നതിന് മുമ്പ് തന്റെ പിൻഗാമിക്കും കോൺഗ്രസിനും പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനമെടുത്ത് സിദ്ധരാമയ്യ. രാഷ്ട്രീയമായി ഏറെ നിർണായകമായ ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട്‌ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകാൻ പോകുന്ന ഡി.കെ. ശിവകുമാറിനും കോൺഗ്രസ് നേതൃത്വത്തിനും വലിയൊരു തലവേദന കൂടിയാണ് ഉയർത്തിയിരിക്കുന്നത്. 2025 നവംബർ മുതൽ തീരുമാനമാകാതെ കെട്ടിക്കിടന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവ്വേ (ജാതി സെൻസസ്) റിപ്പോർട്ടാണ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് സിദ്ധരാമയ്യ അംഗീകരിച്ചത്‌. പിന്നാലെ വ്യാഴാഴ്ച അദ്ദേഹം തന്റെ രാജിക്കാര്യം മന്ത്രിമാരെ അറിയിക്കുകയും ചെയ്തു.

ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ പ്രബല വിഭാഗങ്ങളുടെ എതിർപ്പ് ഭയന്ന് മുൻ സർക്കാരുകൾ ജാതി സെൻസസ് നടപ്പിലാക്കാൻ മടിച്ചിരുന്നു. ഇതേ കാരണംകൊണ്ടുതന്നെയാണ് റിപ്പോർട്ട് നടപ്പിലാക്കാൻ കർണാടകയിലെ കോൺഗ്രസ് സർക്കാരും മടിച്ചുനിന്നിരുന്നത്. എന്നാൽ മുഖ്യമന്ത്രിപദവി ഒഴിയേണ്ടി വരുമെന്ന് ഉറപ്പായതോടെ സിദ്ധരാമയ്യ അറ്റകൈ പ്രയോഗം നടത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ റിപ്പോർട്ട് വഴി ഡി.കെ. ശിവകുമാറിനും രാഹുൽ ഗാന്ധിക്കും മറ്റൊരു പ്രതിസന്ധിയാണ് ആണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്‌. വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ ഡി.കെ. ശിവകുമാറിന്, ഈ റിപ്പോർട്ട് നടപ്പിലാക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

റിപ്പോർട്ട് പ്രകാരം പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യാ വിഹിതം ഉയരുന്നതിന് കാരണമാകും. അതേസമയം നിലവിലെ പ്രബല വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതിനും കാരണമാകും. നടപ്പിലാക്കിയാൽ വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളെ കോൺഗ്രസിന് പിണക്കേണ്ടി വരും. റിപ്പോർട്ട് തള്ളിക്കളഞ്ഞാൽ ദേശീയതലത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുകയും ചെയ്യും. ദേശീയതലത്തിൽ ജാതി സെൻസസിനായി ശക്തമായി വാദിക്കുന്ന രാഹുൽ ഗാന്ധിക്ക് കർണാടകയിലെ ഈ സാഹചര്യം ഒരു പരീക്ഷണമാകും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഇത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപി അത് വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യും.

പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും കരുത്തനായ നേതാവെന്ന തന്റെ പ്രതിച്ഛായ ഉറപ്പിച്ചാണ് സിദ്ധരാമയ്യ പടിയിറങ്ങുന്നത്. മുഖ്യമന്ത്രി കസേര വിട്ടൊഴിയുമ്പോഴും കർണാടക രാഷ്ട്രീയത്തിലെ തന്റെ സ്വാധീനവും താനുയർത്തുന്ന അഹിന്ദ രാഷ്ട്രീയവും അവഗണിക്കാനാകില്ലെന്ന സൂചനയാണ് സിദ്ധരാമയ്യ പരോക്ഷമായി മുന്നോട്ടുവയ്ക്കുന്നത്. അതേസമയം സിദ്ധരാമയ്യ രാജിവെക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ സമുദായമായ കുറുബ ഗൗഡ സമുദായത്തിൽപ്പെട്ടവർ റായ്ച്ചൂരിൽ തെരുവിലിറങ്ങി. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നിലപാടുകൾക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.

Content Highlights: Siddaramaiah formally accepted the long-pending socio-economic and educational caste census report., The move creates a significant political dilemma for successor DK Shivakumar and the Congress leadership., Implementing the report risks alienating powerful Lingayat and Vokkaliga communities., Rejecting the report could undermine Rahul Gandhi's national stance on caste census., Protests erupted in Raichur by the Kuruba community following Siddaramaiah's resignation.