'സ്വര്‍ണം വീണ്ടെടുക്കണം'; ശബരിമല സ്വര്‍ണക്കൊള്ള ലോക്‌സഭയില്‍ ഉന്നയിച്ച് കെ.സി. വേണുഗോപാലും ഹൈബിയും

#മാതൃഭൂമി ന്യൂസ്

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. ഹൈബി ഈഡനും കെ.സി. വേണുഗോപാലുമാണ് ശബരിമല സ്വര്‍ണക്കൊള്ള വിഷയം ശൂന്യവേളയില്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി സംഘത്തെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണം വീണ്ടെടുക്കാനുള്ള നടപടികള്‍ വേണം. പല പ്രമുഖരും ഇപ്പോഴും മറയ്ക്ക് പുറത്താണ്. ഇവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍കൊണ്ടുവരണം. ശബരിമലയില്‍ വലിയ ആചാരലംഘനം നടക്കുന്നു. വിശ്വാസികളെ മുറിപ്പെടുത്തുന്ന കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

അതേസമയം, ശബരിമല വിഷയത്തില്‍ ബിജെപി മൗനം പാലിക്കുകയാണെന്നാണ് ഹൈബി ഈഡന്‍ ആരോപിച്ചത്. ബിജെപിയുടെ മൗനം ദുരൂഹമാണെന്നും ഇത് സിപിഎം-ബിജെപി കൂട്ടുക്കച്ചവടത്തിന്റെ സൂചനയാണെന്നും ഹൈബി ആരോപിച്ചു. സിപിഎം എംഎല്‍എയായിരുന്ന പദ്മകുമാര്‍ ഇപ്പോള്‍ ജയിലിലാണ്. സിപിഎം നേതാവായ വാസുവും ജയിലിലാണ്. സ്വര്‍ണം കൊള്ളയടിക്കുന്ന പരിപാടിയാണ് ശബരിമലയില്‍ നടക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

Content Highlights: Congress MPs raise the Sabarimala gold smuggling case in Lok Sabha, accusing the state government of obstructing the SIT probe and demanding recovery of gold and action against prominent figures.