ബാലാകോട്ടിലെ ജാലവിദ്യക്കാരനും വ്യവസായിയും തമ്മിലെ കൂട്ടുകെട്ട് എല്ലാവർക്കുംഅറിയാം–മോദിക്കെതിരേ രാഹുൽ

#ന്യൂസ് ഡെസ്ക്ക്
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി | Photo: ANI, PTI
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി | Photo: ANI, PTI

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്റെ മറവിൽ രാജ്യത്തിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ലോക്സഭയിൽ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെ 'ബാലാകോട്ടിലെ ജാലവിദ്യക്കാരൻ' എന്ന് വിശേഷിപ്പിച്ച രാഹുൽ, ഈ ജാലവിദ്യക്കാരൻ ഇപ്പോൾ പിടിയിലായിരിക്കുകയാണെന്ന് പരിഹസിച്ചു.

ഓപ്പറേഷൻ സിന്ദൂർ, ബാലാകോട്ട് ജാലവിദ്യക്കാരന്റെയും വ്യവസായികളുടെയും കൂട്ടുകെട്ട് ഈ രാജ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഇല്ലാതാക്കി അധികാരം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഈ മേഖലകളുടെ പ്രാതിനിധ്യം കവർന്നെടുക്കാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ യൂണിയനിൽ എല്ലാ സംസ്ഥാനങ്ങളും തുല്യ പങ്കാളികളാണ്. ഇന്ത്യയുടെ ഐക്യത്തിന് മേലുള്ള ഒരു ആക്രമണവും അനുവദിക്കില്ലെന്നും പ്രതിപക്ഷം ഒന്നടങ്കം ഈ നീക്കത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം 'ജാലവിദ്യക്കാരൻ' പരാമർശത്തിൽ സഭയിൽ ഭരണപക്ഷം വൻ പ്രതിഷേധമുയർത്തി. രാഹുൽ മാപ്പുപറയണമെന്നും അദ്ദേഹത്തെ സഭയിൽനിന്ന് പുറത്താക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. മാന്ത്രികൻ എന്ന പ്രയോഗം പാർലമെന്ററി മര്യാദകൾക്ക് വിരുദ്ധമാണെന്ന് സ്പീക്കർ ഓം ബിർളയും ചൂണ്ടിക്കാട്ടി.