‘രാഹുലിനെ വിവാഹത്തിന് സമ്മതിപ്പിക്കണമെന്ന് പ്രിയങ്ക പറഞ്ഞു’; പ്രിയനേതാവിന്റെ സന്ദർശനത്തിൽ ഇർഫാൻ

#ന്യൂസ് ഡെസ്ക്
മുഹമ്മദ് ഇർഫാനെ രാഹുൽ ഗാന്ധി വീട്ടിലെത്തി സന്ദർശിച്ചപ്പോൾ | ഫോട്ടോ: x.com/INCIndia
മുഹമ്മദ് ഇർഫാനെ രാഹുൽ ഗാന്ധി വീട്ടിലെത്തി സന്ദർശിച്ചപ്പോൾ | ഫോട്ടോ: x.com/INCIndia

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സിജെപി സമരത്തിനിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായി മാറിയ യുവാവാണ് മുഹമ്മദ് ഇർഫാൻ. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം, ജനാധിപത്യത്തേക്കുറിച്ചും ഭരണഘടനയേക്കുറിച്ചും അവകാശങ്ങളേക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് അത്ഭുതത്തോടെയാണ് ലോകം കണ്ടത്. ഇപ്പോൾ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തെ വീട്ടിലെത്തി കണ്ടതാണ് വാർത്തകളിൽ ഇടംനേടുന്നത്. ഈ സന്ദർശനത്തിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി എംപി മുഹമ്മദ് ഇർഫാന് മുന്നിൽവെച്ച അഭ്യർഥനയും കൗതുകകരമായി. 

രാഹുൽ ഗാന്ധി തന്റെ വീട് സന്ദർശിക്കുന്നതിന് മുൻപുതന്നെ പ്രിയങ്കാ ഗാന്ധി തന്നെ ഫോണിൽ വിളിച്ചതായി ഇർഫാൻ പറഞ്ഞു. ആ സംഭാഷണത്തിനിടെ, 'രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കുന്നതിന്‌ സമ്മതിപ്പിക്കണം. എന്റെ വാക്ക് അദ്ദേഹം കേൾക്കാറില്ല' എന്ന് പ്രിയങ്ക ഗാന്ധി തമാശയായി പറഞ്ഞതായി ഇർഫാൻ വെളിപ്പെടുത്തി. അതിന് മറുപടിയായി, 'രാഹുൽ ഗാന്ധി വിവാഹം കഴിക്കരുതെന്നാണ് ഞാൻ പറഞ്ഞത്,' എന്ന് ഇർഫാൻ ചിരിയോടെ ഓർത്തെടുത്തു.

കൂടിക്കാഴ്ചയിൽ ജനാധിപത്യം, ഭരണഘടന, തൊഴിലാളികളുടെ അവകാശങ്ങൾ, അന്തസ്സോടെയുള്ള തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ ഇർഫാന്റെ അഭിപ്രായങ്ങൾ രാഹുൽ കേട്ടു. ഇർഫാനെയും കുടുംബത്തെയും പാർലമെന്റ് സന്ദർശിക്കാൻ രാഹുൽ ഗാന്ധി ക്ഷണിക്കുകയും ചെയ്തു.

35 വയസ്സുള്ള ഇർഫാൻ ഐസ് വിൽപ്പന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. ഡൽഹിയിലെ സാവ്ദ ജെ.ജെ. കോളനിയിലെ പാതി പണിത വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. സിജെപി പ്രതിഷേധത്തിടെ മാധ്യമപ്രവർത്തകൻ രജത് പാണ്ഡെ ഇർഫാനുമായി നടത്തിയ അഭിമുഖം വലിയ ചർച്ചയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം വളരെ കുറവായിരുന്നിട്ടും സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിനെ നിരവധി പേർ പ്രശംസിച്ചു.

താൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനാണെന്ന് ഇർഫാൻ പറഞ്ഞിരുന്നു. രാഹുലുമായുള്ള കൂടികൂടിക്കാഴ്ചയിലും തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി.

Content Highlights: Rahul Gandhi visited the home of viral CJP protester Mohammed Irfan., Priyanka Gandhi jokingly requested Irfan to convince Rahul Gandhi to get married., The discussion focused on democracy, the Constitution, and workers' rights., Irfan, an ice cream seller, gained fame for his insightful views on social issues despite limited formal education., Rahul Gandhi extended an invitation to Irfan and his family to visit Parliament.