രാഹുലിന് ഇരട്ട പൗരത്വമെന്ന പരാതി; യു.പി സർക്കാരോ കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം യു.പി. സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ നടത്തണമെന്നും കോടതി നിർദേശിച്ചു. കർണാടക സ്വദേശിയും ബി.ജെ.പി. പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിദേശ പൗരത്വം മറച്ചുവെച്ച് രാഹുൽ ജനപ്രതിനിധിയായി തുടരുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം.
രാഹുലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ലഖ്‌നൗവിലെ പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തുള്ളതായിരുന്നു ഹർജി. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതി ഈ പരാതി തള്ളുകയായിരുന്നു. എന്നാൽ വിഷയത്തിൽ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ആദ്യം റായ്ബറേലിയിലെ പ്രത്യേക കോടതിയിലാണ് പരാതി സമർപ്പിച്ചിരുന്നത്. എന്നാൽ 2025 ഡിസംബർ 17-ന് ഹൈക്കോടതി നിർദേശപ്രകാരം കേസ് ലഖ്‌നൗവിലേക്ക് മാറ്റി. ലഖ്‌നൗ കോടതി ഹർജി തള്ളിയതോടെയാണ് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: Allahabad High Court Orders Probe Into Rahul Gandhi Citizenship Claims