മക്കള്‍ക്ക് മയില്‍പീലി സമ്മാനം; മോദി- വാന്‍സ് കൂടിക്കാഴ്ച പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള ആഗോള വിഷയങ്ങളും ചര്‍ച്ചയില്‍ ഇടംപിടിച്ചു. തുടര്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇരുനേതാക്കളും തീരുമാനിച്ചു.
ഊര്‍ജം, പ്രതിരോധം, തന്ത്രപ്രധാനമായ സാങ്കേതികവിദ്യകള്‍ എന്നിവയിലുള്ള സഹകരണം തുടരാനും ചര്‍ച്ചയില്‍ തീരുമാനമായി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള ആശംസയും മോദി കൈമാറി. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപ് എത്തുമെന്നാണ് കരുതുന്നത്.
സകുടുംബമാണ് ജെ.ഡി വാന്‍സ് ഇന്ത്യയിലെത്തിയത്. വാന്‍സിന്റെ മക്കള്‍ക്ക് മയില്‍പീലി നല്‍കിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. വാന്‍സിനെയും കുടുംബത്തിനെയും ഔദ്യോഗിക വസതിയും പരിസരവും ചുറ്റിനടന്ന് കാട്ടിയതിന് ശേഷമാണ് പ്രധാനമന്ത്രി ചർച്ചകൾ ആരംഭിടച്ചത്.
ഇന്ന് രാവിലെയാണ് ജെ.ഡി വാന്‍സ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. രാവിലെ 9.30 ഡല്‍ഹി പാലം വ്യോമസേന വിമാനത്താവളത്തിലെത്തിയ വാന്‍സിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന് ശേഷം അദ്ദേഹവും കുടുംബവും ഡല്‍ഹി അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
Content Highlights: Prime Minister Narendra Modi held talks with JD Vance at his official residence