ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്റെ വാദങ്ങളാണ് കോൺഗ്രസ് ഏറ്റുപിടിച്ചത്- പ്രധാനമന്ത്രി

ബർപേട്ട: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാകിസ്താൻ പ്രചരിപ്പിച്ച അതേ കാര്യങ്ങൾ കോൺഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്നും നിർണ്ണായക ഘട്ടത്തിൽ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. അസമിലെ ബർപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാകിസ്താനെ കീഴടങ്ങാൻ പ്രേരിപ്പിച്ചപ്പോൾ, പാകിസ്താന് സ്തുതി പാടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു. കോൺഗ്രസ് നേതാക്കളും പാകിസ്താനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് കോൺഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടിനെ ദുർബലപ്പെടുത്തുകയും ശത്രുശക്തികൾക്ക് കരുത്ത് പകരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർജിക്കൽ സ്‌ട്രൈക്ക്, എയർ സ്‌ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്റെ വീര്യത്തെ കോൺഗ്രസ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളോളം വൺ റാങ്ക് വൺ പെൻഷൻപദ്ധതി നടപ്പിലാക്കാതെ സൈനികരെ കോൺഗ്രസ് വഞ്ചിച്ചു. എന്നാൽ തന്റെ സർക്കാർ സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകിയെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസമിലെ പ്രധാന രാഷ്ട്രീയ വിഷയമായ അനധികൃത കുടിയേറ്റത്തിലും കോൺഗ്രസിനെ മോദി കടന്നാക്രമിച്ചു. കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നും അവർക്കെതിരെയുള്ള നടപടികളെ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കണമോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും ബിജെപി സർക്കാർ തദ്ദേശീയരായ ജനങ്ങൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അസമിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടത് വലിയ ത്യാഗങ്ങളിലൂടെയാണെന്നും അത് നിലനിർത്താൻ കോൺഗ്രസിനെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകക്ഷേമത്തിന്റെ കാര്യത്തിൽ യുപിഎ സർക്കാരിനേക്കാൾ മികച്ച പ്രകടനമാണ് എൻഡിഎ കാഴ്ചവെച്ചതെന്ന് കണക്കുകൾ നിരത്തി മോദി അവകാശപ്പെട്ടു. 2014-ന് മുമ്പുള്ള പത്ത് വർഷങ്ങളിൽ നെൽകർഷകർക്ക് 4 ലക്ഷം കോടി രൂപ മാത്രം താങ്ങുവിലയായി ലഭിച്ചപ്പോൾ, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ തന്റെ സർക്കാർ 16 ലക്ഷം കോടി രൂപ നൽകി. പിഎം കിസാൻ പദ്ധതിയിലൂടെ അസമിലെ കർഷകർക്ക് ഇതിനകം 7,500 കോടി രൂപയിലധികം ലഭിച്ചതായും വളത്തിന്റെ വിലവർദ്ധനവ് കർഷകരെ ബാധിക്കാതെ കേന്ദ്ര സർക്കാർ നോക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന് വികസനത്തിൽ ദീർഘവീക്ഷണമില്ലെന്നും അഴിമതി നടത്താനായി ഹ്രസ്വകാല പദ്ധതികളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹിയിൽ ഇരിക്കുന്ന രാജകുടുംബം ഈ തിരഞ്ഞെടുപ്പോടെ തങ്ങളുടെ പരാജയങ്ങളുടെ സെഞ്ച്വറി തികയ്ക്കുമെന്നും മോദി പറഞ്ഞു.
Content Highlights: PM Modi accuses Congress of echoing Pakistan's narrative during Operation Sindoor and neglecting OROP. R