ഫോർച്യൂണറും ഒരു കോടി രൂപയും; നോയിഡയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

ലഖ്നൗ: സ്ത്രീധന പീഡനത്തെ തുടർന്ന് നോയിഡയിൽ ഇരുപത്തിനാലുകാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഭർതൃവീട്ടുകാരുടെ നിരന്തരപീഡനത്തെ തുടർന്നാണ് ദീപിക എന്ന യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതെന്നാണ് റിപ്പോർട്ട്. കേസിൽ യുവതിയുടെ ഭർത്താവ് ഋത്വികിനെയും ഭർതൃപിതാവ് മനോജിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ജൽപുരയിലെ ഇക്കോടെക്-3 പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 14 മാസങ്ങൾക്ക് മുൻപായിരുന്നു ദീപികയുടെയും ഋത്വിക്കിന്റെയും വിവാഹം. വിവാഹസമയത്ത് ഫോർച്യൂണർ എസ്‌യുവിയും ഒരു കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായും അത് നൽകാമെന്നുള്ള വാഗ്ദാനത്തിലാണ് വിവാഹം നടന്നതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. വിവാഹശേഷം യുവതിയുടെ ഭർതൃവീട്ടുകാർ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടതായി അവർ പറയുന്നു.
മേയ് 17 ന് രാത്രിയാണ് യുവതി കെട്ടിടത്തിൽ നിന്ന് ചാടിയത്. തുടർച്ചയായുള്ള പീഡനമാണ് ദീപികയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് പോലീസ് അധികൃതർ പറഞ്ഞു. ദീപികയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
യുവതിയുടെ പിതാവ് നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ
വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: 24-year-old woman dies by suicide in Noida, Husband Ritwik and father-in-law Manoj arrested, Allegations of persistent dowry demands including a Fortuner SUV, Incident occurred in Ecotech-3 police station limits, Police investigation ongoing based on father's complaint