‘പാർട്ടിയെ നയിക്കാൻ യോഗ്യനല്ല’; പിന്തുണ തെളിയിക്കാൻ ഉദയനിധിയെ വെല്ലുവിളിച്ച് തമിഴ്നാട് മന്ത്രി

ചെന്നൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരേ വിജയ് സർക്കാരിലെ നിയമ മന്ത്രി ആർ. നിർമൽ കുമാർ. നീറ്റ് പരീക്ഷയ്ക്കെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങളെ ഡിഎംകെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണ്. നീറ്റ് വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ഡി.എം.കെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. വിലകുറഞ്ഞ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ അവർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം പാർട്ടിയെ നയിക്കാൻ പോലും യോഗ്യതയില്ലാത്ത ആളാണ് ഉദയനിധി സ്റ്റാലിനെന്ന് അദ്ദേഹം ആരോപിച്ചു. ആര് നയിക്കണമെന്ന വോട്ടെടുപ്പ് പാർട്ടിക്കുള്ളിൽ നടക്കുകയാണെങ്കിൽ അതിന്റെ ഫലം എന്നോ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.
ഉദയനിധി സ്റ്റാലിൻ തന്റെ പാർട്ടിയെ നയിക്കാൻ പോലും യോഗ്യനല്ലെന്നും മന്ത്രി നിർമ്മൽ കുമാർ അവകാശപ്പെട്ടു. പാർട്ടിയെ നയിക്കാൻ യോഗ്യൻ ഉദയനിധിയാണോ അതോ കനിമൊഴിയാണോ എന്ന് തീരുമാനിക്കാൻ പാർട്ടി ഭാരവാഹികൾക്കിടയിൽ ഒരു വോട്ടെടുപ്പ് നടത്താൻ അദ്ദേഹം ഉദയനിധിയെ വെല്ലുവിളിക്കുകയും ചെയ്തു. വോട്ടെടുപ്പിന്റെ ഫലങ്ങൾ പുറത്തുവിടേണ്ട ആവശ്യമില്ല, കാരണം അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങൾക്ക് ഇതിനകം അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് അറിയാമെന്നാണ് നിർമൽ കുമാർ പരിഹസിച്ചത്.
നീറ്റ് പരീക്ഷ മറികടക്കാൻ ഡി.എം.കെ കൊണ്ടുവരുന്ന നിയമനിർമ്മാണങ്ങൾ വെറും 'കണ്ണിൽ പൊടിയിടൽ' മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് വിദ്യാർത്ഥികളെ സഹായിക്കില്ല. പാർട്ടി ചിഹ്നമുള്ള ടി-ഷർട്ടുകൾ ധരിച്ച് വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ എത്തിയ ഡി.എം.കെ പ്രവർത്തകരെ വിദ്യാർത്ഥികൾ തന്നെ ഓടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച നീറ്റ് വിഷയത്തിൽ ചെന്നൈയിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ വിജയ് സർക്കാരിന്റെ 'ഇരട്ടത്താപ്പ്' എന്നാണ് ഉദയനിധി സ്റ്റാലിൻ വിശേഷിപ്പിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തണമെന്നാണ് ടിവികെ സർക്കാരിന്റെ വാദം. എന്നാൽ അതേസമയം നീറ്റ് റദ്ദാക്കാൻ ഒരു സംസ്ഥാന സർക്കാരിന് മാത്രം കഴിയില്ലെന്നും കേന്ദ്രസർക്കാരിന്റെയും നിയമപരമായ മാറ്റങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും നിയമമന്ത്രിയായ നിർമൽ കുമാർ വിശദീകരിക്കുന്നു.
Content Highlights: Law Minister Nirmal Kumar accuses DMK of hijacking NEET protests for political gains., Stalin criticized for allegedly using student agitations for party propaganda., Nirmal Kumar challenges Udhayanidhi's leadership capabilities within DMK., Government clarifies that state-level NEET cancellation requires central support and legal changes.