ഒരിക്കൽ ജഡ്ജി, എക്കാലവും ജഡ്ജി; വിരമിച്ചാലും സേവനം ഉപയോഗപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്താൻ സംവിധാനങ്ങൾ വേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ബദൽ തർക്കപരിഹാര സംവിധാനങ്ങൾ, നിയമ ബോധവത്കരണം തുടങ്ങിയ മേഖലയിലെല്ലാം വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്താം. ഇതിനായി മുൻജഡ്ജിമാരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് നിർദേശം മുന്നോട്ടുവെച്ചു.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച ജഡ്ജിമാരുടെ അസോസിയേഷന്റെ ജയ്പുരിൽനടന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. മീഡിയേറ്റർമാർ, ആർബിട്രേറ്റർമാർ, നിയമവിദ്യാഭ്യാസം നൽകുന്നവർ, നിയമ ബോധവത്കരണം, വ്യവഹാരത്തിന് മുൻപുള്ള കൗൺസലിങ്, നിയമപരിശീലനം തുടങ്ങിയ മേഖലയിലെല്ലാം വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്താം. ഒരിക്കൽ ജഡ്ജിയായാൽ എക്കാലവും ജഡ്ജി തന്നെയാണെന്ന തത്ത്വവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
Content Highlights: Supreme Court’s New Plan to Utilize Retired Judges’ Expertise