ചിലർ കുടിലുകളില്‍ ഫോട്ടോഷൂട്ട് നടത്തുന്നു, ദരിദ്രരുടെ വേദന മനസിലാക്കാന്‍ 'പാഷന്‍' വേണം- മോദി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയവെ പ്രതിപക്ഷനേതാക്കളെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം വിനോദത്തിന് വേണ്ടി പാവപ്പെട്ടവരുടെ കുടിലുകളില്‍ ഫോട്ടോഷൂട്ട് നടത്തുന്നവര്‍ക്ക്, പാര്‍ലമെന്റില്‍ ദരിദ്രരെക്കുറിച്ച് പരാമര്‍ശിക്കുന്നത് ബോറടിയായി തോന്നുമെന്ന് മോദി പറഞ്ഞു. ചിലനേതാക്കള്‍ ആഡംബരംനിറഞ്ഞ കുളിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. എന്നാല്‍, എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും മോദി അവകാശപ്പെട്ടു. 14-ാം തവണയും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി പറയാന്‍ തനിക്ക് അവസരം നല്‍കിയ ജനങ്ങളോട് നന്ദി പറയുന്നുവെന്ന മുഖവുരയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
'ഞങ്ങള്‍ വ്യാജ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കാറില്ല. മറിച്ച് യഥാര്‍ഥ വികസനമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഒരു പ്രധാനമന്ത്രിയെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു വിളിക്കാറ്. കേന്ദ്രത്തില്‍നിന്ന് ഒരു രൂപ നല്‍കിയാല്‍, ജനങ്ങള്‍ക്ക് 15 പൈസ മാത്രമേ ലഭിക്കാറുള്ളൂയെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ദരിദ്രരുടെ വേദനയും സാധാരണക്കാരുടെ കഷ്ടപ്പാടുകളും അങ്ങനെ എളുപ്പം മനസിലാക്കാന്‍ സാധിക്കില്ല. അതിന് 'പാഷന്‍' വേണം, ചിലര്‍ക്ക് അതില്ല. ഓല മേഞ്ഞ മേല്‍ക്കൂരയ്ക്കു കീഴില്‍ ജീവിക്കുന്നവരുടെ ബുദ്ധിമുട്ടും തകര്‍ന്ന സ്വപ്‌നങ്ങളും എല്ലാവര്‍ക്കും മനസിലാകണമെന്നില്ല', മോദി പറഞ്ഞു.
ഗരീബി ഹഠാവോ മുദ്രാവാക്യത്തെ മോദി പരിഹസിച്ചു. അഞ്ചുപതിറ്റാണ്ടോളം ഗരീബി ഹഠാവോ മുദ്രാവാക്യം കേട്ടു, എന്നാല്‍ അത് നടപ്പാക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ക്ക് യുവാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു, എന്നാല്‍, ചില പാര്‍ട്ടികള്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി അവരെ വിഡ്ഢികളാക്കുന്നു. ഈ പാര്‍ട്ടികള്‍ യുവാക്കുളുടെ ഭാവിയയിന്മേല്‍ ദുരന്തങ്ങളായി മാറുന്നു.
രാഷ്ട്രീയമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ, അനര്‍ഹരായ 10 കോടിപ്പേരെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍നിന്ന് സര്‍ക്കാര്‍ നീക്കി. 10 വര്‍ഷത്തിനിടെ ആദായനികുതി കുറച്ച് മധ്യവര്‍ഗത്തിന്റെ സേവിങ്‌സ് വര്‍ധിപ്പിച്ചു. 2014-ന് മുമ്പ് നികുതി ബോബംബുകളും ബുള്ളറ്റുകളുമായിരുന്നു തൊടുത്തുവിട്ടത്. അത് ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. ഞങ്ങള്‍ ക്രമേണ ആ മുറിവുണക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
2013-14 കാലഘട്ടത്തില്‍ രണ്ടുലക്ഷം രൂപവരെയായിരുന്നു ആദായനികുതി പരിധി. എന്നാല്‍, ഇപ്പോള്‍ അത് 12 ലക്ഷമായി ഉയര്‍ത്തി. ഞങ്ങള്‍ മുറിവുണക്കുക മാത്രമല്ല, അതിന് മുകളില്‍ ബാന്‍ഡേജിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
Content Highlights: PM Narendra Modi replies to Motion of Thanks on President's Address, in Lok Sabha