'റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം'; കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹൈക്കോടതിയിൽ

ന്യൂഡൽഹി: ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കുംഭമേളയിലൂടെ വൈറൽ താരമായ മൊണാലിസയും, ഭർത്താവ് ഫർമാൻ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു.
സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾക്ക് എതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയെ സംബന്ധിച്ച് നിക്സപക്ഷമായ അന്വേഷണം നടത്തണമെന്നാണ് മൊണാലിസയുടെയും ഫർമാൻ ഖാന്റെയും ആവശ്യം. ആദ്യ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഏകപക്ഷീയമായാണെന്നാണ് ഹർജിയിലെ ആരോപണം. മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്നും ഇവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ എത്തുന്ന മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥർ തങ്ങളെ മാത്രമല്ല, തങ്ങളുമായി ബന്ധമുള്ളവരെ കൂടി ശല്യപെടുത്തുകയാണ്. കേരളത്തിൽ സ്ഥിരമായി ഒരു സ്ഥലത്ത് ജീവിക്കാൻ സാധിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകരായ ബി എൽ നഗർ, കെ ആർ സുഭാഷ് ചന്ദ്രൻ, അനിരുദ്ധ് കെ പി എന്നിവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.
Content Highlights: Petition filed to restore unilaterally cancelled birth certificate., Allegations of official conspiracy and document forgery., Request for investigation into communal provocation attempts., Seeking quashing of the case registered at Maheshwar police station., Complaint regarding harassment by MP police officials in Kerala.