സംഭവിച്ചത് സംഭവിച്ചു; കലാപത്തില്‍ മണിപ്പൂര്‍ ജനതയോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി ബിരേന്‍ സിങ്

ഇംഫാല്‍ : മണിപ്പൂരിനെ പിടിച്ചുകുലുക്കിയ വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ഈ വര്‍ഷം മുഴുവന്‍ ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ജനങ്ങളോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു.
"കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ശരിക്കും ഖേദമുണ്ട്. ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു." ബിരേന്‍ സിങ് പറഞ്ഞു.
'സമാധാനത്തിലേക്കുള്ള കഴിഞ്ഞ മൂന്ന് നാല് മാസത്തെ പുരോഗതി കാണുമ്പോള്‍, പുതിയ വര്‍ഷത്തില്‍ സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും സമാധാനം പുനഃസ്ഥാപിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവിച്ചതെല്ലാം സംഭവിച്ചു. പഴയ തെറ്റുകള്‍ മറന്ന് ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതുണ്ട്. ശാന്തവും സമ്പന്നവുമായ മണിപ്പൂര്‍. നാമെല്ലാം ഒന്നിച്ച് ജീവിക്കണം.' ബിരേന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ 220-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവനരഹിതരായത്.
ഇരുവിഭാഗത്തിൽനിന്നും വിവാഹിതരായ ഒട്ടേറെ കുടുംബങ്ങളെയും കലാപം വലിയതോതില്‍ ബാധിച്ചു. സംഘര്‍ഷം വ്യാപിച്ചതോടെ വേര്‍പിരിഞ്ഞ് താമസിക്കേണ്ടി വന്ന ഇത്തരത്തിലുള്ളവര്‍ ഏറെയാണ്.
Content Highlights: Manipur Chief Minister N. Biren Singh expresses regret over the ethnic violence