മണിപ്പൂരിൽ വീണ്ടും അശാന്തി;റോക്കറ്റ് ആക്രമണത്തിൽ 5 വയസ്സും അഞ്ചുമാസവും പ്രായമുള്ള കുഞ്ഞുങ്ങൾ മരിച്ചു

#ന്യൂസ് ഡെസ്ക്
മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് | PHOTO: PTI
മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് | PHOTO: PTI

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാംഗിൽ വീടിനുനേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുള്ള കുട്ടിയും അഞ്ച് മാസം പ്രായമുള്ള മറ്റൊരു കുട്ടിയുമാണ് മരിച്ചത്.

ഏപ്രിൽ ഏഴിന് പുലർച്ചെ അതിർത്തി പ്രദേശമായ മൊയ്‌രാംഗിലെ ട്രോങ്‌ലോബി അവാങ് ലെയ്‌കായിലാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. അതിർത്തി സുരക്ഷാ സേനാംഗമായ ഓയിനം മലംങ്‌ഗൻബയുടെ വീടിന് മുകളിലാണ് റോക്കറ്റ് പതിച്ചത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ അഞ്ചുവയസ്സുള്ള മകനും അഞ്ചു മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ആക്രമണത്തിൽ രോഷാകുലരായ നാട്ടുകാർ ബിഷ്ണുപുർ വഴി കടന്നുപോയ രണ്ട് ഓയിൽ ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മൊയ്‌രാങ് പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി സുരക്ഷാസേന മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻകരുതൽ നടപടിയായി താഴ്വരയിലെ സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

സായുധ സംഘങ്ങൾ സജീവമായ ചുരാചന്ദ്പൂർ ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ ഈ മേഖല നേരത്തെതന്നെ സുരക്ഷാ ഭീഷണി നിലനിന്നിരുന്നു. എന്നാൽ, ഇപ്പോൾ പ്രദേശത്ത് ആക്രമണങ്ങൾ വർധിക്കുന്നത് സുരക്ഷാസേനയ്ക്ക് വെല്ലുവിളിയാകുകയാണ്.

Content Highlights: Two children killed in a rocket attack on a residential home in Moirang, Bishnupur., The attack occurred on April 7, 2026, targeting a BSF personnel's residence., Widespread public protests and arson reported in Bishnupur district., Security forces deployed to the border regions to conduct search operations., Educational institutions in the valley closed due to rising tensions.