രോഗിയുടെ അനുമതിയോടെ സ്വവർഗപങ്കാളിക്ക് മെഡിക്കൽ തീരുമാനമെടുക്കാം – കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡൽഹി: പ്രായപൂർത്തിയായ രോഗിക്ക് അടിയന്തര ചികിത്സാഘട്ടങ്ങളിൽ മെഡിക്കൽ തീരുമാനമെടുക്കാൻ തന്റെ സ്വവർഗ പങ്കാളിയെയും അധികാരപ്പെടുത്താമെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
രോഗിയുടെ സ്വയംനിർണയാവകാശവും തുടർപരിചരണവും മാനിച്ചുകൊണ്ടായിരിക്കണം മെഡിക്കൽ തീരുമാനമങ്ങളെടുക്കേണ്ടത്. സ്വവർഗ പങ്കാളികളെയും രോഗിയുടെ മെഡിക്കൽ പ്രതിനിധിയായി അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്.
പ്രായപൂർത്തിയായ വ്യക്തിക്ക് സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തനിക്ക് വേണ്ടി പ്രവർത്തിക്കാൻ പങ്കാളിയെ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അയാളുടെ ലിംഗം, ലിംഗസ്വത്വം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ പേരിൽ ഒഴിവാക്കാനാവില്ല.
അവർ തമ്മിലുള്ള ബന്ധം വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണയുമായി ചേർന്നുപോകാത്തതാണെന്ന കാരണത്താലും പങ്കാളിയെ ഒഴിവാക്കുന്നതിന് വൈദ്യശാസ്ത്രപരമോ ധാർമികമോ ആയ യാതൊരു ന്യായീകരണവുമില്ലെന്നും കേന്ദ്രം അറിയിച്ചു.
2015 മുതൽ സ്വവർഗ പങ്കാളിക്കൊപ്പം കഴിയുന്ന സ്ത്രീയുടെ ഹർജിയിലാണ് കേന്ദ്രം മറുപടി നൽകിയത്. 2018 മുതൽ ഡൽഹിയിൽ താമസിച്ചിരുന്ന ഇവർ 2023-ൽ ന്യൂസീലൻഡിൽ വെച്ച് വിവാഹിതരായിരുന്നു.