പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി യുപി സ്വദേശിനിയായ IFS ഓഫീസർ; ആരാണ് നിധി തിവാരി?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഓഫീസര്‍ നിധി തിവാരിയെ നിയമിച്ചു. 2014 സിവില്‍ സര്‍വീസ് ബാച്ച് ഉദ്യോഗസ്ഥയായ നിധി, പിഎംഒ (പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്)യിലെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്നാണ് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
അതീവപ്രാധാന്യമുള്ള പദവിയിലെത്തിയതിന് പിന്നാലെ ആരാണ് നിധി എന്നുള്ള അന്വേഷണത്തിലാണ് പലരും. ഉത്തര്‍പ്രദേശിലെ മെഹ്‌മുര്‍ഗഞ്ജ് സ്വദേശിനിയാണ് നിധി. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലാണ് മെഹ്‌മുര്‍ഗഞ്ജ്. പ്രധാനമന്ത്രിയുടെ ഭരണപരവും നയതന്ത്രപരവുമായ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന പദവിയാണ് ഇത്.
സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 96-ാം റാങ്ക് നേടിയാണ് നിധി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. ഇതിന് മുന്‍പ് വാരാണസിയില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സ്) ആയി ജോലിചെയ്യുകയായിരുന്നു നിധി. ഇക്കാലത്താണ് സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
2022-ല്‍ പിഎംഒയില്‍ അണ്ടര്‍ സെക്രട്ടറിയായി ചുമതലയേറ്റ നിധി, 2023 ജൂണ്‍ ആറുമുതല്‍ ഡെപ്യൂട്ടി സെക്രട്ടറിയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്യേണ്ട, ഫോറിന്‍ ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു നിധി ജോലി ചെയ്തിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഡിസാംമെന്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അഫയേഴ്‌സ് വിഭാഗത്തിന്റെ കീഴിലും നിധി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: know about nidhi tewari who is appointed as private secretary to prime minister narendra modi