പഹൽഗാം: പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗം, സംയുക്ത സേനാമേധാവിയും പങ്കെടുക്കുന്നു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച ചേരുന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സിമിതി യോഗത്തിന് മുന്നോടിയായാണ് യോഗം ചേരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെതന്നെ ഉന്നതല കൂടിക്കാഴ്ചകൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാമേധാവിയും സൈനിക മേധാവിമാരും അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തുന്നത്.
ബുധനാഴ്ച രാവിലെ 11 മണിക്ക് സുപ്രധാന യോഗം നടക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങൾക്കുള്ള പാർലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗത്തിന് മുന്നോടിയായി ചില കാര്യങ്ങൾ വിലയിരുത്താനാണ് നിലവിലുള്ള കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകളുണ്ട്.
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. വാഗ - അട്ടാരി ബോർഡർ അടക്കുകയും സിന്ധു നദി ജലക്കരാർ റദ്ദാക്കുന്ന നടപടികളുമായി ഇന്ത്യ മുമ്പോട്ട് പോയി. ഇന്ത്യയുടെ തിരിച്ചടി ഭയന്ന പാകിസ്താൻ സൈനിക ശക്തി വർധിപ്പിക്കുന്ന നടപടികളിലേക്കടക്കം കടന്നിരുന്നു. ഇന്ത്യൻ സൈന്യം പാകിസ്താനുനേരെ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് പാക് സൈന്യം അറിയിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖവാല മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ പാകിസ്താനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുകയുംചെയ്തു. എന്നാല്‍, തങ്ങള്‍ക്ക് പങ്കില്ലെന്നും പഹല്‍ഗാമില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു പാകിസ്താന്റെ നിലപാട്. ഇതിനുപിന്നാലെയാണ് പാകിസ്താന്‍ ഇന്ത്യയുടെ സൈനികനടപടി ഭയക്കുന്നതായി പാകിസ്താന്‍ പ്രതിരോധ മന്ത്രി പറഞ്ഞിരിക്കുന്നത്.