കോമഡി ഷോയ്ക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

#ന്യൂസ് ഡെസ്ക്
സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ സംസാരിക്കുന്ന ഡോ. സെജൽ പവാർ, വിവാദപരാമർശത്തിന് മാപ്പ് പറയുന്ന ഡോ. സെജൽ | Photos: X
സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ സംസാരിക്കുന്ന ഡോ. സെജൽ പവാർ, വിവാദപരാമർശത്തിന് മാപ്പ് പറയുന്ന ഡോ. സെജൽ | Photos: X

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും കാമ്പസ്, ഹോസ്റ്റൽ പരിസരങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു.

സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ടെന്നാണ് പ്രണീത് മോറെയുടെ ഷോയിൽ സെജൽ പവാർ പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ വീഡിയോയിലുള്ളത് സെജൽ പവാർ തന്നെയാണെന്ന് കോളേജ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

വിദ്യാർഥിനിയുടെ പരാമർശങ്ങൾ തികച്ചും അനുചിതവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഏഴ് ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.

അന്വേഷണവേളയിൽ സെജൽ വികാരാധീനയാവുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരാമർശത്തിൽ മാപ്പ് ചോദിക്കുന്നതായും ഇനി ആവർത്തിക്കില്ലെന്നും പറയുന്ന വീഡിയോ സെജൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിലവിൽ വിദ്യാർഥിനിയെ മാതാപിതാക്കൾക്കൊപ്പം വിട്ടിരിക്കുകയാണ്. വിവാദത്തെത്തുടർന്ന് വിദ്യാർഥിനിക്കുണ്ടായ മാനസിക സമ്മർദം പരിഗണിച്ച് കൗൺസിലിങ്ങിന് വിധേയയാകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Content Highlights: Medical student Sejal Pawar suspended for 15 days following offensive comedy remarks., Five-member committee appointed to conduct a detailed inquiry within seven days., Maharashtra Cyber Police registered an FIR under BNS and IT Act., Comedian Praneet More issued a public apology for the crowd-work incident., CM Devendra Fadnavis emphasizes responsible freedom of speech.