‘വാക്ക് പാലിക്കുക’, മുഖ്യമന്ത്രിക്കസേര ആവശ്യപ്പെട്ട് ഡികെഎസ് പക്ഷ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ ഡല്‍ഹിയില്‍

ബെംഗളൂരു: സംസ്ഥാനത്ത് അധികാര പങ്കിടൽ ഫോർമുല നടപ്പാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കി കർണാടക എംഎൽഎമാർ ഡൽഹിയിൽ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ പക്ഷത്തുള്ള പത്ത് കോൺഗ്രസ് എംഎൽഎമാരാണ് ഡൽഹിയിലെത്തിയത്. കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.
ഡി.കെ. ശിവകുമാറിൻ്റെ അടുത്ത അനുയായികളായി കണക്കാക്കപ്പെടുന്ന എംഎൽഎമാർ പാർട്ടിയുടെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ഡൽഹിയിലേക്ക് തിരിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണത്തിൻ്റെ പകുതി പിന്നിടുമ്പോൾ, അധികാരം പങ്കിടൽ കരാർ പാലിക്കണമെന്ന് ഡികെഎസ് വിഭാഗം നിർബന്ധം പിടിക്കുന്നതായാണ് വിവരം. സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് തങ്ങളുടെ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കുമെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്.
രണ്ടര വർഷം മുൻപ് നൽകിയ വാക്ക് പാലിക്കുക എന്നതാണ് ശിവകുമാർ പക്ഷത്തെ എംഎൽഎമാരുടെ ആവശ്യമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ദിനേഷ് ഗൂളിഗൗഡ, രവി ഗനിഗ, ഗുബ്ബി വാസു എന്നിവരാണ് ഇന്ന് ഡൽഹിയിലെത്തിയവരിൽ ഉൾപ്പെടുന്നത്. അനേക്കൽ ശിവണ്ണ, നെലമംഗല ശ്രീനിവാസ്, ഇഖ്ബാൽ ഹുസൈൻ, കുനിഗൽ രംഗനാഥ്, ശിവഗംഗ ബസവരാജു, ബാലകൃഷ്ണ തുടങ്ങിയ കൂടുതൽ നേതാക്കൾ നാളെ എത്തും. വരും ദിവസങ്ങളിൽ കൂടുതൽ ഡികെഎസ് പക്ഷ എംഎൽഎമാർ ഡൽഹിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. സിദ്ധരാമയ്യ സർക്കാർ ഭരണത്തിൻ്റെ പാതിവഴി പിന്നിടുമ്പോൾ അധികാര പങ്കിടൽ ധാരണ ഇപ്പോൾ മാനിക്കണമെന്ന് ഡി.കെ. ശിവകുമാർ പക്ഷം നിർബന്ധം പിടിക്കുന്നതായാണ് വിവരം.
2023 മേയ് 20ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ ശക്തമായ വടംവലി നടന്നിരുന്നു. ഒടുവിൽ, ശിവകുമാറിനെ പിന്തിരിപ്പിച്ച് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് പ്രേരിപ്പിക്കുകയായിരുന്നു. അക്കാലത്ത്, രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുന്ന ഊഴമനുസരിച്ചുള്ള മുഖ്യമന്ത്രി ഫോർമുല ഉൾപ്പെടുന്ന ഒരു ഒത്തുതീർപ്പിന് ഇരു നേതാക്കളും സമ്മതിച്ചതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നിരുന്നാലും, കോൺഗ്രസ് ഈ ക്രമീകരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ, താൻ സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന് അഞ്ച് വർഷത്തെ ഭരണാനുമതിയാണ് ലഭിച്ചതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു 'നവംബർ വിപ്ലവം' എന്ന പ്രയോഗം മാധ്യമ സൃഷ്ടി ആണെന്ന് പറഞ്ഞ് സിദ്ധരാമയ്യ തള്ളി. തൻ്റെ സ്ഥാനം തുടക്കം മുതലേ ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഞങ്ങൾക്ക് അഞ്ച് വർഷം നൽകിയിട്ടുണ്ടെന്നും അഞ്ച് ഗ്യാരന്റികളും നിറവേറ്റാൻ തങ്ങൾ ആത്മാർഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൂർണകാലാവധി തുടരുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ അനാവശ്യമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭാ പുനഃസംഘടന പരിഗണിക്കാമെന്ന് താൻ നേരത്തെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നുവെന്നും ഇതാണ് പിന്നീട് അധികാര പങ്കിടൽ ചർച്ചകൾക്ക് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇപ്പോഴും വിഷയം ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കസേര വിടില്ലെന്നും ഡി.കെ. ശിവകുമാർ മിണ്ടാതിരിക്കുകയുമില്ലെന്നും രണ്ടര വർഷത്തേക്കൊരു കരാറുണ്ടായിരുന്നു. കർണാടക മുഴുവൻ ദുരിതമനുഭവിക്കുകയാണെന്നും വിഷയത്തിൽ ബിജെപി നേതാവ് ആർ. അശോക പ്രതികരിച്ചു.
Content Highlights: Karnataka Congress MLAs pressure high command in Delhi for implementation of power-sharing formula as CM Siddaramaiah`s term nears halfway.