കർണാടക മന്ത്രിസഭാവികസനം അനിശ്ചിതത്വത്തിൽ; നേതാക്കൾ ഡൽഹിയിൽ തുടരുന്നു, ഒരുക്കങ്ങൾ നടത്തിയിട്ട് ഒരാഴ്ച

#ന്യൂസ് ഡെസ്ക്
ഡി.കെ. ശിവകുമാർ സിദ്ധരാമയ്യക്കൊപ്പം | Photo: ANI
ഡി.കെ. ശിവകുമാർ സിദ്ധരാമയ്യക്കൊപ്പം | Photo: ANI

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനകാര്യത്തിൽ ബുധനാഴ്ചയും തീരുമാനമായില്ല. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി. അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിൽ തുടരുകയാണ്. ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചകളിൽ അന്തിമ തീരുമാനം നീളുകയാണ്. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുമായി ബുധനാഴ്ച ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വൈകി. ചർച്ചകൾ വ്യാഴാഴ്ചയും തുടരുമെന്നാണു വിവരം.

പുതിയ മന്ത്രിമാരുടെ പട്ടിക ഏതാണ്ട് തയ്യാറായിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് അംഗീകാരം വൈകുന്നതാണ് പ്രശ്‌നമെന്നാണു വിവരം. മന്ത്രിസഭാവികസനം കഴിഞ്ഞയാഴ്ച നടക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. കഴിഞ്ഞ ബുധനാഴ്ച ലോക്ഭവനിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. പക്ഷേ, കോക്രോച്ച് ജനതാപാർട്ടിയുടെ ഡൽഹിയിലെ സമരത്തിൽ കോൺഗ്രസും പങ്കുചേർന്നതോടെ ഹൈക്കമാൻഡ് ചർച്ച നീണ്ടു. ഇതാണു വൈകാൻ കാരണമായത്. തുടർന്ന് നേതാക്കൾ ബെഗളൂരുവിലേക്കു മടങ്ങി. പിന്നീട് കഴിഞ്ഞദിവസം വീണ്ടും ചർച്ചകൾക്കായി ഡൽഹിയിലെത്തിയതാണ്. ജൂൺ മൂന്നിനാണ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റത്. മുഖ്യമന്ത്രിയുൾപ്പെടെ 14 പേരാണ് സ്ഥാനമേറ്റത്. രണ്ടുമാസമായിട്ടും മന്ത്രിസഭാ വികസനമുണ്ടായില്ല. പരമാവധി 34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്നിരിക്കെയാണിത്. മന്ത്രിമാർക്കു പുറമെ ചീഫ് വിപ്പ്, നിയമസഭാ സ്പീക്കർ, നിയമനിർമാണ കൗൺസിൽ ചെയർമാൻ, കൗൺസിൽ സ്പീക്കർ എന്നീ സ്ഥാനങ്ങളും നികത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

Content Highlights: Cabinet expansion delayed despite preparations., Key leaders DK Shivakumar and Siddaramaiah in Delhi for discussions., Only 14 members currently in the cabinet out of a 34-seat capacity., Pending appointments include Chief Whip, Speaker, and Council positions.