'മൂന്നോ നാലോവട്ടം ശ്രമംനടന്നു'; തേജസ്വിയെ കൊലപ്പെടുത്താന്‍ ജെഡിയു-ബിജെപി ഗൂഢാലോചനയെന്ന് റാബ്രി ദേവി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ, ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ കൊലപ്പെടുത്താന്‍ ജെഡിയു-ബിജെപി സഖ്യം ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി അമ്മയും മുന്‍മുഖ്യമന്ത്രിയുമായ റാബ്രി ദേവി. തേജസ്വിയെ അപായപ്പെടുത്താന്‍ മുന്‍പ് രണ്ടോ മുന്നോ നാലോവട്ടം ശ്രമം നടന്നിട്ടുണ്ടെന്നും പിടിഐ വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ആരോപിച്ചു. ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഇന്ത്യാമുന്നണിയിലെ പ്രമുഖ നേതാവുമാണ് തേജസ്വി.
കഴിഞ്ഞദിവസം നിയമസഭയില്‍ തേജസ്വിക്കെതിരേ ചില ഭരണകക്ഷി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ റാബ്രിയുടെ പ്രതികരണം.
തേജസ്വിയെ കൊലപ്പെടുത്താനൊരു നീക്കമുണ്ട്. ബിഹാറില്‍ ധാരാളം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഒന്നുകൂടി സംഭവിക്കട്ടേ എന്ന പോലെയാണ്. മറ്റാരാണ്, ജെഡിയു-ബിജെപി സഖ്യമാണ് ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഒരു വെല്ലുവിളി ആകാതിരിക്കാന്‍ തേജസ്വിയെ കൊലപ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്, റാബ്രി കൂട്ടിച്ചേര്‍ത്തു. മുന്‍പൊരിക്കല്‍ തേജസ്വിയുടെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയെന്നും റാബ്രി പറഞ്ഞു.
Content Highlights: jdu bjp conspiracy to murder tejashwi alleges rabri devi